ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു ; പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും

ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു ; പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ് എ ബോബ്‌ഡെ നാളെ ചുമതലയേല്‍ക്കും

ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രിംകോടതി കൊളീജിയം പുനഃസംഘടിപ്പിക്കും

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഇന്ന് സുപ്രീംകോടതിയുടെ പടിയിറങ്ങും. 2018 ഒക്ടോബര്‍ മൂന്നിനാണ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിന്‍ഗാമിയായി, ഇന്ത്യയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായി ഗൊഗോയി ചുമതലയേല്‍ക്കുന്നത്. ഞാന്‍ എന്താണോ അതാണ് ഞാന്‍ എന്നായിരുന്നു ചുമതലയേല്‍ക്കുമ്പോള്‍ ജസ്റ്റിസ് ഗൊഗോയി പറഞ്ഞത്.

വിരമിക്കല്‍ ചടങ്ങില്‍ മാധ്യമങ്ങള്‍ക്കും, ബാര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ക്കും മുന്നിലുള്ള പ്രസംഗം ജസ്റ്റിസ് ഗൊഗോയി ഒഴിവാക്കിയിരുന്നു. സുപ്രീംകോടതിയുടെ ഭാഗമായി എന്നും ഉണ്ടാകും എന്ന് ബാര്‍ അസോസിയേഷന് എഴുതി നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അയോധ്യ, ശബരിമല, റഫാല്‍, അസം പൗരത്വ രജിസ്റ്റര്‍ തുടങ്ങി ഏറെ പ്രധാനപ്പെട്ട ഒരുപാട് കേസുകളില്‍ വിധി പറഞ്ഞ ശേഷമാണ് ജസ്റ്റിസ് ഗൊഗോയി വിരമിക്കുന്നത്. കേരളത്തിലെ സൗമ്യ കേസ് പരിഗണിച്ചതും ഗൊഗോയി അധ്യക്ഷനായ ബെഞ്ചായിരുന്നു.

2012 ഏപ്രില്‍ 23നാണ് ജസ്റ്റിസ് ഗൊഗോയി സുപ്രീംകോടതി ജഡ്ജിയായി എത്തിയത്. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനാണ് ജസ്റ്റിസ് ഗൊഗോയി. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരിക്കെ ലൈംഗിക ആരോപണം ഉയര്‍ന്നത് ജസ്റ്റിസ് ഗൊഗോയിക്ക് വലിയ ക്ഷീണമായിരുന്നു. ആ കേസില്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര സമിതി ക്‌ളീന്‍ചിറ്റ് നല്‍കിയിരുന്നു. ഗുവാഹത്തിയിലുള്ള കുടുംബ വീട്ടില്‍ സ്ഥിരതമാസമാക്കാനാണ് ജസ്റ്റിസ് ഗൊഗോയിയുടെ തിരുമാനം. ഇസഡ് പ്‌ളസ് സുരക്ഷ നല്‍കണമെന്ന് അസം പൊലീസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജസ്റ്റിസ് ഗൊഗോയിയും ബോബ്‌ഡെയും
ജസ്റ്റിസ് ഗൊഗോയിയും ബോബ്‌ഡെയും

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡേ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാജ്യത്തിന്റെ 47-ാമത്തെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബോബ്‌ഡെ ചുമതലയേല്‍ക്കും. ജസ്റ്റിസ് ബോബ്‌ഡെയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍  2021 ഏപ്രില്‍ 23 വരെ കാലാവധിയുണ്ട്. ബോബ്‌ഡെ 2000 മാര്‍ച്ചില്‍ മഹാരാഷ്ട്ര ഹൈക്കോടതി ജഡ്ജിയായി, 2012 ഒക്ടോബറില്‍ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി. 2013 ഏപ്രിലിലാണ് സുപ്രീം കോടതി ജഡ്ജിയായത്.

നാഗ്പുരിലെ അഭിഭാഷക കുടുംബത്തില്‍ ജനിച്ച ശരത് അരവിന്ദ് ബോബ്‌ഡെയുടെ പിതാവ് അരവിന്ദ് ബോബ്‌ഡെ മഹാരാഷ്ട്ര അഡ്വക്കറ്റ് ജനറലായിരുന്നു. മുതിര്‍ന്ന സഹോദരന്‍ വിനോദ് ബോബ്‌ഡെ സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകനാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ ജസ്റ്റിസ് ബോബ്‌ഡെ ഉള്‍പ്പെട്ട സമിതിയാണ് അന്വേഷിച്ച് ക്ലീന്‍ ചിറ്റ് നല്‍കിയത്. ജസ്റ്റിസ് ഗൊഗോയ് വിരമിക്കുന്നതോടെ ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായി സുപ്രിംകോടതി കൊളീജിയം പുനഃസംഘടിപ്പിക്കും. ശബരിമല കേസില്‍ ഏഴംഗ ഭരണഘടനാബെഞ്ച് രൂപീകരിക്കുന്നതിലും ജസ്റ്റിസ് ബോബ്‌ഡെയുടെ നിലപാട് നിര്‍ണായകമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com