ഹൈദരാബാദ് : മതസ്പര്‍ധ ഉണ്ടാകുന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമീന്‍ എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസ്. ഒവൈസിക്കെതിരെ കേസെടുക്കാന്‍ ഹൈദരാബാദ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
സെയ്ദാബാദ് പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. വിവാദ പ്രസംഗത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും, ഡിസംബര്‍ 23 ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശം നല്‍കി. അഭിഭാഷകനായ കരുമാസാഗര്‍ എന്നയാളാണ് ഒവൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വിവാദ പ്രസംഗത്തിനെതിരെ ബജ്‌രംഗ് ദളും വിഎച്ച്പിയും ഒവൈസിക്കെതിരെ പരാതി നല്‍കിയിരുന്നു.
ഈ വര്‍ഷം ജൂലൈ 23 ന് കരീംനഗറില്‍ നടന്ന യോഗത്തിലാണ് തന്റെ വിവാദമായ 15 മിനുട്ട് ധാരാളം എന്ന പ്രസംഗം ഒവൈസി ആവര്‍ത്തിച്ചത്. 2013ൽ നടത്തിയ പ്രകോപനപരമായൊരു പ്രസംഗത്തിൽ 15 മിനിറ്റ് പൊലീസിനെ ഒഴിവാക്കി തന്നാൽ മുസ്ലിമുകൾ 100കോടി ഹിന്ദുക്കളെ കൊന്നൊടുക്കുമെന്ന ഒവൈസിയുടെ പരാമർശം വിവാദമായിരുന്നു. തൻെറ ഈ ‘15 മിനിറ്റ് ധാരാളം’ മുന്നറിയിപ്പിൻെറ ആഘാതം മറികടക്കാൻ ആർ എസ് എസിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ജൂലൈയിൽ കരീംനഗറിൽ നടത്തിയ പ്രസംഗത്തിൽ ഒവൈസി ആവർത്തിച്ചത്.
‘വേഗത്തിൽ ഭയക്കുന്ന ആളുകളെ ഭയപ്പെടുത്തുന്നവർ തങ്ങളെ ഭയപ്പെടുത്താൻ അറിയുന്നവരെ ഭയക്കും. എന്തിനാണ് അവർ (ആർ.എസ്.എസ്) എന്നെ വെറുക്കുന്നത്? ഞാൻ മുമ്പ് നടത്തിയ 15 മിനിറ്റ് പ്രയോഗത്തിൻെറ ആഘാതം മറികടക്കാൻ അവർക്ക് കഴിയാഞ്ഞിട്ടാണത്’- ഇതായിരുന്നു കരീംനഗർ പ്രസംഗത്തിൽ ഒവൈസി പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ