മറയൂർ: ടിക് ടോക്കിൽ ഷെയർ ചെയ്യാനായി ജെല്ലിക്കെട്ട് കാളയോടൊപ്പം കുളത്തിൽ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. 23കാരനായ വിഘ്നേശ്വർ എന്ന യുവാവാണ് മരിച്ചത്. വിഡിയോ എടുക്കുന്നതിനിടയിൽ കാള വിരണ്ട് വെപ്രാളം കാട്ടിയപ്പോൾ നിയന്ത്രണം വിട്ട വിഘ്‌നേശ്വരൻ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് വിഘ്നേശ്വർ വിഡിയോ ഷൂട്ട് ചെയ്തിരുന്നത്. ഭുവനേശ്വരൻ, പരമേശ്വരൻ, മാധവൻ എന്നീ സുഹൃത്തുക്കളാണ് ഒപ്പമുണ്ടായിരുന്നത്. കൈത്തറി തൊഴിലാളികളായ ഇവർ നാല് പേരും ജെല്ലിക്കെട്ട് കാളകൾക്കും കാളവണ്ടിമത്സരങ്ങളിൽ പങ്കെടുക്കുന്ന കാളകൾക്കും പരിശീലനം നൽകുന്നുണ്ട്.
തമിഴ്നാട്ടിലെ കരുമത്തംപെട്ടി രായർപാളയം സ്വദേശി പഴനിസ്വാമിയുടെ മകനാണ് വിഘ്നേശ്വർ. കരുമത്തംപെട്ടി ഗ്രാമത്തിലെ കുളത്തിലാണ് ഇവർ വിഡിയോ ഷൂട്ട് ചെയ്തിരുന്നത്. കോയമ്പത്തൂരിൽ നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് വിഘ്നേശ്വറിന്റെ മതദേഹം കണ്ടെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ