ന്യൂഡല്‍ഹി: വിരമിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനെ വീട്ടുജോലിക്കാരന്‍ ഫ്രിഡ്ജിനുള്ളിലാക്കി തട്ടിക്കൊണ്ടുപോയെന്ന് പരാതി. 91 വയസു പ്രായമുള്ള കിഷന്‍ ദേവ് ഘോസ്‌ല എന്നയാളെയാണ് കാണാതായത്. സൗത്ത് ഡല്‍ഹിയി സമ്പന്ന പ്രദേശമായ ഗ്രേറ്റര്‍ കൈലാഷ് - IIവിലാണ് സംഭവം. 22 കാരനായ ബിഹാര്‍ സ്വദേശി കിഷന്‍ എന്ന വീട്ടുജോലിക്കാരനാണ് തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
കിഷന്‍ ദേവ് ഘോസ്‌ലയുടെ ഭാര്യ സരോജ് ഘോസ്‌ലയാണ് പരാതി നൽകിയിരിക്കുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് ഭര്‍ത്താവിനെയും വീട്ടുജോലിക്കാരനെയും കാണാതായതെന്ന് ഇവർ പരാതിയിൽ പറയുന്നു. ശനിയാഴ്ച വൈകിട്ട് 6.30 ന് വീട്ടുജോലിക്കാരന്‍ തനിക്കും ഭർത്താവിനും ചായ നല്‍കിയിരുന്നെന്നും പിന്നീട് താന്‍ ഞായറാഴ്ച രാവിലെ 5.30ഓടെ ആണ് ഉണർന്നതെന്നും സരോജ് പറയുന്നു. അപ്പോൾ ഭര്‍ത്താവും ജോലിക്കാരനും വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നെന്നും സരോജ് പറഞ്ഞു.
തൊട്ടടുത്ത് താമസിച്ചിരുന്ന മകനെ സരോജ് വിളിച്ചുവരുത്തി. വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും ഫ്രിഡ്ജും കാണാനില്ലെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. ഫ്രിഡ്ജ് കയറ്റിയ വാഹനം കടന്നുപോയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതനുസരിച്ചാണ് കിഷന്‍ ദേവിനെ ഫ്രിഡ്ജിനുള്ളിലടച്ച് തട്ടിക്കൊണ്ടു പോയതാകാമെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ