ഷില്ലോങ്: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മദ്യഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് മേഘാലയയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍. മേഘാലയ മുഖ്യന്ത്രി കോൺറാഡ് സാംഗ്മയോടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഏണസ്റ്റ് മൗരി ആവശ്യം ഉന്നയിച്ചത്.
പൊതുജനസമ്മര്‍ദ്ദം കണക്കിലെടുത്ത് മദ്യശാലകൾ തുറക്കാൻ അനുവദിക്കണമെന്നാണ് ബിജെപി അധ്യക്ഷന്റെ ആവശ്യം.
മദ്യപാനം സംസ്ഥാനത്തെ ഒരു ജീവിതരീതിയാണ്. അതിനാല്‍ മറ്റു അവശ്യവസ്തുക്കള്‍ക്കൊപ്പം മദ്യവും അനുവദിക്കണം. വൈന്‍ ഷോപ്പുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുമ്പോള്‍ സാമൂഹിക അകലവും പൊതുശുചിത്വവും ഉറപ്പാക്കണമെന്നും അദ്ദേഹം മുഖ്യന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. വൈന്‍ ഡീലേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സെക്രട്ടറി കൂടിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഏണസ്റ്റ് മൗരി
മേഘാലയിലെ ബഹുഭൂരിപക്ഷം ആളുകളും മിതമായ അളവില്‍ മദ്യം കഴിക്കുന്നവരാണ്. അതിവിടുത്തെ ജീവിതരീതിയാണ്. മാര്‍ച്ച് 25-ന് പെട്ടെന്ന് അടച്ചുപൂട്ടിയതോടെ ജനങ്ങൾക്ക് വലിയ പ്രയാസം നേരിടുകയാണെന്നും ഏണസ്റ്റ് മൗരി കത്തിൽ സൂചിപ്പിച്ചു. ആരോഗ്യപരമായ കാരണങ്ങളില്‍ വീടുകളിലേക്ക് മദ്യം എത്തിക്കാമെന്ന മുന്‍ ഉത്തരവ് മേഘാലയ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി അധ്യക്ഷന്റെ അഭ്യര്‍ത്ഥന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ