വിഡിയോ കോളിങ് ആപ്പായ സൂം സുരക്ഷിതമല്ലെന്ന കണ്ടെത്തലിന് പിന്നാലെ തദ്ദേശീയമായ പുതിയ സംവിധാനം വികസിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി ഒരു വീഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സഹായം തേടുകയാണ് ഐടി മന്ത്രാലയം. പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ സാധിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
ഒന്നിൽ കൂടുതൽ അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഒരേസമയം ഒന്നിലധികം കോണ്‍ഫറന്‍സുകള്‍ നടത്താവുന്ന വിഡിയോ കോണ്‍ഫറന്‍സിങ് പ്ലാറ്റ് ഫോം നിര്‍മിക്കണമെന്നാണ് ആവശ്യം. എല്ലാ വിധത്തിലുള്ള വീഡിയോ റസലൂഷനുകള്‍ പിന്തുണയ്ക്കണം. മികച്ച ഓഡിയോ ക്വാളിറ്റി വേണം.
ഏപ്രില്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്ന അഞ്ച് സംഘങ്ങളെയാണ് മന്ത്രാലയം തിരഞ്ഞെടുക്കുക. പ്ലാറ്റ്ഫോമിന്റെ പ്രോടോ ടൈപ്പ് വികസിപ്പിക്കുന്നതിന് അഞ്ച് ലക്ഷം വീതം നൽകും. ഇതിൽ നിന്ന് മൂന്ന് സംഘങ്ങളെ തിരഞ്ഞെടുത്ത് പ്ലാറ്റ്‌ഫോം നിര്‍മിക്കാൻ 20 ലക്ഷം നല്‍കും. ഇതിൽ വിജയിച്ചാൽ വിഡിയോ കോള്‍ സേവനം ആരംഭിക്കുന്നതിനായി ഒരു കോടി രൂപ നല്‍കും. മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി പത്ത് ലക്ഷം രൂപയും സംഘത്തിന് അനുവദിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ