ന്യൂഡൽഹി: ലോക്ഡൗണിനിടെ പടിഞ്ഞാറൻ ഡൽഹിയിൽ 35കാരി ഭർതൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ് ഭർതൃപിതാവ് രാജ് സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.വസ്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പടിഞ്ഞാറൻ ഡൽഹി ചവ്വാല മേഖലയിലെ ദുർഗ വിഹാറിലാണ് ക്രൂരകൃത്യം നടന്നത്. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ 11നാണ് ഇരട്ടക്കൊലപാതകങ്ങളെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. കിടപ്പുമുറിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. ഇരുവരുടെയും മുഖത്ത് ആഴത്തിൽ മുറിവേറ്റ പാടുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിൽ കവിതയുടെ ഭർത്താവ് സതിഷ് സിങ്ങിന്റെ പങ്കിനെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കവിതയെ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർതൃമാതാവിനെയും പിതാവിനെയും കഴുത്തുഞെരിച്ച് ശ്വാസമുട്ടിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ