ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ആളുകൾ അധികം നാൾ വീടുകളിൽ തുടരുന്നത് ജനസംഖ്യാ വർധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ധർ. ലോക്ക്ഡൗൺ മൂലം ആളുകൾക്ക് മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരങ്ങൾ പരിമിതപ്പെടുന്നതും കൂടുതൽ സമയം പങ്കാളിയോടൊത്ത് ചിലവഴിക്കേണ്ടിവരുന്നതും ജനസംഖ്യാ വർധനവിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
ഈയൊരു പ്രതിസന്ധി മുന്നിൽ കണ്ട് ജനങ്ങൾക്ക് ഗർഭ നിരോധ ഉറകൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുകയാണ് ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരത്തിൽ ഗർഭ നിരോധ ഉറകൾ ഉൾപ്പെടെയുള്ള കിറ്റുകൾ ഓരോ കുടുംബങ്ങളിലും വിതരണം ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഗർഭ നിരോധ ഗുളികകളും പുരുഷന്മാർക്ക് കോണ്ടവുമാണ് വിതരണം ചെയ്യുന്നത്.
ആശാവർക്കർമാരടക്കം സന്നദ്ധ പ്രവർത്തകരെ ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാൽ നിലവിലെ സാഹചര്യം മാത്രം കണക്കിലെടുത്തല്ല സർക്കാരിന്റെ കുടുംബാസൂത്രണ നയങ്ങൾ പ്രകാരമാണ് ഇവ വിതരണം ചെയ്യുന്നതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.
നിലവിൽ 30,000 ഗർഭ നിരോധ ഉറകളാണ് വിതരണം ചെയ്തിട്ടുള്ളത്. കിറ്റുകൾ വിതരണം ചെയ്യുന്നതിനൊപ്പം ഇവയുടെ ഉപയോഗവും അതുവഴിയുണ്ടാകുന്ന ഗുണങ്ങളും സർക്കാരിന്റെ കുടുംബാസൂത്രണ നയത്തേപ്പറ്റിയും ആശാവർക്കർമാർ ബോധവത്കരണം നടത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ