മൈസൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പലയിടത്തും ട്രെയിനുകൾ താത്കാലിക ആശുപത്രികളായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ട്രെയിനിന് പിന്നാലെ ബസും ഇപ്പോൾ ആശുപത്രിയായി മാറിയിരിക്കുകയാണ്.
മൈസൂരുവില്‍ കെഎസ്ആര്‍ടിസി ബസ് ക്ലിനിക്കാക്കി മാറ്റിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പനി പരിശോധിക്കാനുള്ള ക്ലിനിക്കാണ് ബസില്‍ സജ്ജീകരിച്ചത്. ഡോക്ടറും നഴ്‌സും പരിശോധനാ ഉപകരണങ്ങളുമുള്‍പ്പെടെ സജ്ജീകരിച്ച സഞ്ചരിക്കുന്ന പനി ക്ലിനിക്ക് ഗ്രാമങ്ങളിലൂടെ ഓടിത്തുടങ്ങി. ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് രോഗ പരിശോധനാ സംവിധാനം എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നല്‍കിയത്.
നഗരസഭ ഗ്രാമീണ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി പത്ത് പനി ക്ലിനിക്കുകള്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ഗ്രാമ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഇവിടേക്ക് എത്താന്‍ പ്രയാസമാകും. അതുകൊണ്ട് ക്ലിനിക്കുമായി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുകയാണിവിടെ.
കോവിഡ് രോഗ ബാധയുണ്ടായതിന്റെ സമീപ പ്രദേശങ്ങളില്‍ രോഗ ലക്ഷണമുള്ളവരെ പരിശോധിക്കുകയാണ് ലക്ഷ്യം. പനി, ജലദോഷം, ചുമ തുടങ്ങിയവയുള്ളവരെയാണ് പരിശോധിക്കുക. കോവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആശുപത്രിയിലെത്തിച്ച് തുടര്‍ പരിശോധനക്ക് വിധേയമാക്കും.
ക്ലിനിക്കിന്റെ സഞ്ചാരം മൈസൂരു ഡെപ്യൂട്ടി കമ്മീഷണര്‍ അഭിരാം ജി ശങ്കര്‍ ഫ്‌ളാഗോഫ് ചെയ്തു. മൈസൂരുവിലെ ഒരു പഴയ കെഎസ്ആര്‍ടിസി ബസാണ് ക്ലിനിക്കാക്കി മാറ്റിയത്. നേരത്തെ ഇവിടെ ആരോഗ്യ പ്രവര്‍ത്തകരെ അണു വിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് ഒരു കെഎസ്ആര്‍ടിസി ബസ് സഞ്ചരിക്കുന്ന സാനിറ്റൈസറാക്കി മാറ്റിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ