ന്യൂഡല്‍ഹി: ചൈനയില്‍ നിന്ന് ഉപയോഗ ശൂന്യമായ കോവിഡ് 19 റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ ഇറക്കുമതി ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ചൈനീസ് കമ്പനിക്ക് നല്‍കിയ ഓർഡർ റദ്ദാക്കിയതായി കേന്ദ്രം അറിയിച്ചു. മുഴുവന്‍ തുകയും ആദ്യം തന്നെ നല്‍കിയല്ല കിറ്റുകള്‍ വാങ്ങിയത്. അതിനാല്‍ ഒരു രൂപയുടെ പോലും നഷ്ടം സംഭവിക്കില്ലെന്ന് ഔദ്യോഗിക വിശദീകരണ കുറിപ്പില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
തെറ്റായ പരിശോധനാ ഫലം നല്‍കുന്നതിനാല്‍ ഉപയോഗിക്കാന്‍ കഴിയാത്ത കിറ്റുകള്‍ വാങ്ങിയ നടപടി വിവാദമായിരുന്നു. ഇരട്ടി വിലയ്ക്കാണ് കിറ്റുകള്‍ വാങ്ങിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുള്ളത്.
രണ്ട് ചൈനീസ് കമ്പനികള്‍ നിര്‍മ്മിച്ച കിറ്റുകളാണ് ഉപയോഗ ശൂന്യമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) കണ്ടെത്തിയിട്ടുള്ളത്. ഗ്വാങ്‌ഷോ വോണ്ട്‌ഫോ ബയോടെക്, സുഹായ് ലിവ്‌സണ്‍ ഡയഗ്നോസ്റ്റിക്‌സ് എന്നിവയാണ് മോശം കിറ്റുകള്‍ നിര്‍മ്മിച്ച കമ്പനികളെന്നും കേന്ദ്രം വ്യക്തമാക്കി.
ഈ രണ്ട് കമ്പനികളും നിര്‍മ്മിച്ച കിറ്റുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവെക്കാന്‍ ആശുപത്രികളോടും വിവിധ സംസ്ഥാനങ്ങളോടുും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളം അടക്കമുള്ള നിരവധി സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ഉപയോഗിക്കുന്നത് നേരത്തെ തന്നെ നിര്‍ത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ