ഓട്ടോ ഡ്രൈവർക്കൊപ്പം കാമുകി ഒളിച്ചോടി; 70 ഓട്ടോക്കാരുടെ വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് പക തീർക്കൽ; യുവാവ് പിടിയിൽ

ഓട്ടോ ഡ്രൈവർക്കൊപ്പം കാമുകി ഒളിച്ചോടി; 70 ഓട്ടോക്കാരുടെ വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് പക തീർക്കൽ; യുവാവ് പിടിയിൽ
ഓട്ടോ ഡ്രൈവർക്കൊപ്പം കാമുകി ഒളിച്ചോടി; 70 ഓട്ടോക്കാരുടെ വില കൂടിയ മൊബൈൽ ഫോണുകൾ മോഷ്ടിച്ച് പക തീർക്കൽ; യുവാവ് പിടിയിൽ

മുംബൈ: ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. പുനെയിലാണ് മോഷണ പരമ്പര. അഹമ്മദാബാദ് സ്വദേശിയായ ബുരാഭായ് ആരിഫ് ഷേഖ് എന്ന ആസിഫ് (36)ആണ് പുനെ പൊലീസിന്റെ പിടിയിലായത്. 70 ഓട്ടോ ഡ്രൈവർമാരുടെ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിച്ചതായി പൊലീസ് വ്യക്തമാക്കി.

കാമുകി ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതിന്റെ പ്രതികാരമായാണ് ആസിഫ് ഓട്ടോക്കാരെ ലക്ഷ്യമിട്ട് മോഷണം ആരംഭിച്ചത്. കത്റജ്-കൊന്ധ്വ റോഡിലെ ഒട്ടേറേ ഓട്ടോ ഡ്രൈവർമാരാണ് ഇയാളുടെ മോഷണത്തിനിരയായത്. വിലപിടിപ്പുള്ള ഫോണുകൾ നഷ്ടപ്പെട്ട ഓട്ടോക്കാരുടെ വേദന കാണുമ്പോൾ തനിക്ക് ഏറെ സന്തോഷം തോന്നുമെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്.

അഹമ്മദാബാദിൽ സ്വന്തമായി റെസ്റ്റോറന്റ് നടത്തുകയായിരുന്നു ആസിഫ്. അതിനിടെ നാട്ടിലെ ഒരു യുവതിയുമായി പ്രണയത്തിലായി. പ്രണയത്തിന് വീട്ടുകാർ തടസം നിന്നതോടെ നാടു വിടാൻ തീരുമാനിച്ചു. റെസ്റ്റോറന്റ് മറ്റൊരാൾക്ക് വിറ്റ് ആ പണവുമായി 27കാരിയായ കാമുകിയ്ക്കൊപ്പം പുനെയിലെത്തി. കാമുകിയെ വിവാഹം കഴിച്ച് എന്തെങ്കിലും ബിസിനസ് നടത്തി ജീവിക്കാനായിരുന്നു പദ്ധതി.

എന്നാൽ പുനെയിലെത്തിയതിന്റെ രണ്ടാം ദിവസം തന്നെ കാമുകി ഇയാളെ കബളിപ്പിച്ചു. നാട്ടുകാരനായ ഓട്ടോ ഡ്രൈവറുമൊത്ത് കാമുകി അഹമ്മദാബാദിലേക്ക് തന്നെ തിരികെപ്പോയി. ആസിഫിന്റെ കൈവശമുണ്ടായിരുന്ന പണവും അടിച്ചു മാറ്റിയായിരുന്നു കാമുകിയുടെ ഒളിച്ചോട്ടം.

കാമുകിയെ തേടി ആസിഫ് ദിവസങ്ങളോളം അലഞ്ഞു. ഒടുവിൽ അവളെ കണ്ടെത്തി. ഓട്ടോ ഡ്രൈവറെ വിവാഹം കഴിച്ച് അവൾ സുഖമായി ജീവിക്കുന്നതായി അറിഞ്ഞു. ആസിഫ് തിരികെ പുനെയിലേക്ക് മടങ്ങി. പിന്നീട് ചെറിയ ജോലികളെടുത്ത് ജീവിച്ചു. പക്ഷേ, ആ സമയത്തെല്ലാം ആ ഓട്ടോ ഡ്രൈവറോടുള്ള പക മനസിൽ കൊണ്ടുനടന്നു.

കാമുകിയെ ഒരു ഓട്ടോക്കാരൻ സ്വന്തമാക്കിയതോടെ എല്ലാ ഓട്ടോ ഡ്രൈവർമാരോടും ഇയാൾക്ക് പകയായി. പ്രതികാരം വളർന്നതോടെ ഓട്ടോക്കാരുടെ മൊബൈൽ ഫോണുകൾ ഇയാൾ മോഷ്ടിക്കാൻ തുടങ്ങി. റോഡിലൂടെ അടിച്ചുപൊളിച്ച് നടക്കുന്ന ചെറുപ്പക്കാരായ ഓട്ടോ ഡ്രൈവർമാരായിരുന്നു പ്രധാന ഇരകൾ. ഇവരുടെ വണ്ടിയിൽ കയറി തന്ത്രപൂർവം വില കൂടിയ സ്മാർട്ഫോണുകൾ കൈക്കലാക്കും. ആ ഫോണുകൾ നഷ്ടപ്പെട്ട അവരുടെ വേദനയോർത്ത് ആനന്ദിക്കും. ഇതായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ആസിഫിന്റെ രീതി.

ഇത്രയൊക്കെ സംഭവിച്ചിട്ടും കാമുകിയോട് ഒരു വൈരാഗ്യവുമില്ല എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. താൻ സാമ്പത്തികമായി തകരാനും വഞ്ചിക്കപ്പെടാനും കാരണം ഓട്ടോ ഡ്രൈവറാണെന്നതാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്നും ഇയാൾ മൊഴി നൽകി. 70-ഓളം മോഷണക്കേസുകളിൽ കുറ്റം സമ്മതിച്ച പ്രതിയിൽ നിന്ന് 12 മൊബൈൽ ഫോണുകൾ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. മോഷ്ടിച്ച ഫോണുകൾ പ്രതി എന്തിന് ഉപയോഗിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com