ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗ മുക്തി നിരക്ക് 76.61 ശതമാനം ആയെന്ന് കേന്ദ്ര സർക്കാർ. 24 മണിക്കൂറിനിടെ 64,935 പേർ കൂടി രോഗ മുക്തി നേടിയതോടെയാണ് നിരക്ക് ഉയർന്നതെന്നും കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. രോഗ മുക്തരുടെ എണ്ണം തുടർച്ചയായി വർധിക്കുകയാണ്. 27,13,933 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് രോഗ മുക്തി നേടിയതെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ ആക്ടീവ് കേസുകളെക്കാൾ 3.55 മടങ്ങ് അധികമാണ് രോഗമുക്തി. ആക്ടീവ് കേസുകളും തുടർച്ചയായി കുറഞ്ഞു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ 21.60 ശതമാനം മാത്രമാണ് നിലവിലെ ആക്ടീവ് കേസുകൾ.
രാജ്യത്തെ മരണ നിരക്കിലും കുറവ് വന്നിട്ടുണ്ട്. 1.79 ശതമാനമാണ് നിലവിലെ മരണ നിരക്ക്. ടെസ്റ്റുകൾ വർധിപ്പിക്കുന്നതിനും രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനും ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികളാണ് ഈ നേട്ടങ്ങൾക്ക് പിന്നിലെന്ന് ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 78,761 പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും 948 പേർ മരിക്കുകയും ചെയ്തതോടെ രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 35 ലക്ഷം കടന്നിട്ടുണ്ട്. 35,42,734 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 7,65,302 ആണ് നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ. 27,13,934 പേർ ഇതുവരെ രോഗമുക്തി നേടി. 63,498 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ