ന്യൂഡൽഹി: ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചതായി റിപ്പോർട്ടുകൾ. ലഡാക്ക് സംഘർഷത്തിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടിയെന്ന് വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. ചർച്ച നടക്കുന്നതിനിടെ തങ്ങൾ നിർണായകമായി കരുതുന്ന ദക്ഷിണ ചൈന കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ കണ്ടതിൽ ചൈന അസംതൃപ്തി അറിയിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കി.
2009 മുതൽ കൃത്രിമ ദ്വീപ് നിർമ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലിൽ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. അമേരിക്കൻ നാവിക സേനയും ദക്ഷിണ ചൈന കടയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു. അമേരിക്കൻ നാവിക സേനയുമായി ഇന്ത്യൻ നാവിക സേന ആശയ വിനിമയം നടത്തിയിരുന്നതായും എഎൻഐ റിപ്പോർട്ടിൽ പറയുന്നു.
ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ ഇന്ത്യൻ നേവി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മലാക്ക മേഖലയിൽ കപ്പലുകൾ വിന്യസിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാൻ അന്തർ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ