ബംഗളൂരു: ഹണി ട്രാപ്പില്‍ കുടുങ്ങി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക് നഷ്ടമായത് 16 ലക്ഷം രൂപ. നഗ്ന വീഡിയോ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നാല് യുവതികള്‍ ചേര്‍ന്നാണ് ഇയാളില്‍ നിന്ന് പണം തട്ടിയത്. ബംഗളൂരുവിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ വൈറ്റ്ഫീല്‍ഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഷെറിന്‍, ശ്വേത, പ്രീതി, നിഖിത എന്നീ നാല് യുവതികള്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ഓണ്‍ലൈന്‍ ഡേറ്റിങ് ആപ് വഴി ശ്വേതയാണ് ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത്. ഡിസംബര്‍ മൂന്നിനും 13നും ഇടയില്‍ പലപ്പോഴായാണ് ഇയാള്‍ 16 ലക്ഷം രൂപ നല്‍കിയത്.
ആദ്യം 2000 രൂപ അയച്ചു കൊടുക്കാന്‍ ശ്വേത ആവശ്യപ്പെട്ടു. ശ്വേത നല്‍കിയ ഫോണ്‍ നമ്പറിലേക്ക് ഇയാള്‍ പണം അയച്ചു. ഈ നമ്പര്‍ നിഖിത എന്ന യുവതിയുടേതായിരുന്നു. പിന്നീട് നിഖിത ഇയാളെ വീഡിയോ കോള്‍ വഴി ബന്ധപ്പെട്ടു. വീഡിയോ കോളിലൂടെ സംസാരിക്കുന്നതിനിടെ നിഖിത നഗ്നയായി പോസ് ചെയ്ത് ഇത് റെക്കോര്‍ഡ് ചെയ്തു. സോഫ്റ്റ്‌വെയർ എൻജിനീയറെയും യുവതി നിർബന്ധിച്ച് നഗ്നനാക്കി. പിന്നീട് ഈ വീഡിയോ കാണിച്ചായിരുന്നു ബ്ലാക്ക്‌മെയ്‌ലിങ്.
ഇതിന് പിന്നാലെയാണ് ഷെറിന്‍, പ്രീതി അഗര്‍വാള്‍ എന്നിവര്‍ ഇയാളെ വിളിച്ച് ഭീഷണി മുഴക്കിയത്. ഗൂഗ്ള്‍ പേ, ഫോണ്‍ പേ ആപ്പുകള്‍ വഴിയാണ് ഇയാള്‍ യുവതികള്‍ക്ക് പണം അയച്ചു നല്‍കിയത്. പത്ത് ദിവസത്തിനിടെ 16 ലക്ഷം രൂപയോളമാണ് ഇയാളുടെ കൈയില്‍ നിന്ന് സംഘം ഭീഷണി മുഴക്കി നേടിയത്. സഹികെട്ടാണ് എന്‍ജിനീയര്‍ ഒടുവില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ