മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത ട്രെയിനില്‍ ശിവക്ഷേത്രം  തീര്‍ത്ത് റെയില്‍വെ

തീവണ്ടിക്കകത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തി റെയില്‍വെ അധികൃതര്‍
മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത ട്രെയിനില്‍ ശിവക്ഷേത്രം  തീര്‍ത്ത് റെയില്‍വെ

ലക്‌നോ: മൂന്ന് തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐആര്‍സിടിസിയുടെ പുതിയ ട്രെയിനാണ് മഹാ കാല്‍ എക്‌സ്പ്രസ്. ഞായറാഴ്ച വാരാണസിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രയിനിന്റെ ഫ്ലാ​ഗ് ഓഫ് ചെയ്തത്. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഒറ്റരാത്രി കൊണ്ട് സഞ്ചരിച്ചെത്താവുന്ന സ്വകാര്യ ട്രെയിനാണിത്. എന്നാല്‍ ഭക്തരെ ഈ ട്രയിനില്‍ ഏറെ ആകര്‍ഷിക്കുക ഇതിനകത്തെ ശിവക്ഷേത്രമായിരിക്കും.

ട്രെയിനിനകത്തെ ഒരു സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. വാരാണസി, ഓംകാരേശ്വര്‍, ഉജ്ജയിന്‍ എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രെയിന്‍ സര്‍വീസ്. ഹിന്ദു വിശ്വാസപ്രകാരം ശിവഭക്തര്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന സ്ഥലങ്ങളാണ് വാരാണസിയും ഇന്‍ഡോറും. ഇവിടെയാണ് ജ്യോതിര്‍ലിംഗങ്ങള്‍ നിലനില്‍ക്കുന്നതെന്നാണ് വിശ്വാസം. എഎന്‍ഐ പുറത്തുവിട്ട ചിത്രത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ ശിവക്ഷേത്രത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്നതും കാണാം.

തീവണ്ടിയിലെ ബി ഫൈവ് കോച്ചിലെ 64ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയത്. ഇത് ശിവനായി സംവരണം ചെയ്യപ്പെട്ട സീറ്റാണെന്ന് റയില്‍വെ അധികൃതര്‍ പറയുന്നു. എന്നാല്‍ സീറ്റിന്റെ റിസര്‍വേഷന്‍ തുക ആര് നല്‍കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ട്രെയിനിനകത്ത് ശിവക്ഷേത്രമുള്ളത് ഭക്തര്‍ക്കിടയില്‍ വലിയ പ്രചാരമുണ്ടാക്കുമെന്നുമാണ് റയില്‍വെ അധികൃതര്‍ പറയുന്നത്. ഇന്ത്യയിലൊട്ടാകെ ശിവരാത്രി ആഘോഷിക്കുന്ന വേളയിലാണ് ട്രെയിനനകത്ത് ക്ഷേത്രം ഉണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്. ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 21നാണ് ശിവരാത്രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com