'നോട്ടുകള്‍ കഴുകിയ ശേഷമെ ഉപയോഗിക്കു'; 'മറ്റൊരാള്‍ തൊട്ടാല്‍ കുളിക്കണം'; ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്തു; യുവതിയെ വെട്ടിക്കൊന്ന് 40കാരന്‍ ജീവനൊടുക്കി

അമിത വൃത്തിയില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി കൊല ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
'നോട്ടുകള്‍ കഴുകിയ ശേഷമെ ഉപയോഗിക്കു'; 'മറ്റൊരാള്‍ തൊട്ടാല്‍ കുളിക്കണം'; ഭാര്യയുടെ അമിത വൃത്തിയില്‍ മനം മടുത്തു; യുവതിയെ വെട്ടിക്കൊന്ന് 40കാരന്‍ ജീവനൊടുക്കി

ബംഗളൂരു: ഭാര്യയുടെ അമിത വൃത്തിയില്‍ സഹികെട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പിന്നാലെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. വീടിന് പുറത്തെ ഫാമില്‍ വെച്ചാണ് നാല്‍പ്പതുകാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം വീട്ടില്‍ തിരിച്ചെത്തി തൂങ്ങി മരിക്കുകയായിരന്നു. പട്ടുമണിയുടെ അമിതവൃത്തിയില്‍ സഹികെട്ടാണ് ശാന്തമൂര്‍ത്തി കൊല ചെയ്തതെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 

15 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് 12 വയസ്സും ഏഴ് വയസ്സും പ്രായമായ രണ്ട് കുട്ടികള്‍ ഉണ്ട്. കഴിഞ്ഞ ദിവസം ഫാമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടില്‍ തിരിച്ചെത്തിയ ശാന്തമൂര്‍ത്തി മക്കള്‍ വീട്ടിലെത്തും മുമ്പെ തൂങ്ങിമരിക്കുകയായിരുന്നു. 

ഒരു ദിവസം തന്നെ രണ്ട് കുട്ടികളെയും പുട്ടമണി പല തവണ കുളിപ്പിക്കും. ഭര്‍ത്താവ് ഏല്‍പ്പിക്കുന്ന കറന്‍സി നോട്ടുകള്‍ പോലും കഴുകിയ ശേഷമാണ് ഉപയോഗിക്കുക. വിവിധ ജാതിയിലും മതത്തിലും പെട്ടവര്‍ തൊട്ടതുകൊണ്ടാണ് നോട്ടുകള്‍ കഴുകി ഉപയോഗിക്കുന്നതെന്നാണ് പട്ടുമണിയുടെ വാദമെന്ന് ബന്ധുവായ രാജശേഖരന്‍ പറയുന്നു.  ഭാര്യയുടെ അസ്വഭാവികമായ പെരുമാറ്റത്തെക്കുറിച്ച് ശാന്തമൂര്‍ത്തി നിരവധി തവണ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മറ്റൊരാള്‍ സ്പര്‍ശിച്ചാലോ ശൗചാലയത്തിലോ കാലിത്തൊഴുത്തിലോ പോയാല്‍ പോലും കുളിച്ച ശേഷം മാത്രമേ ഭര്‍ത്താവിനെ പുട്ടമണി വീട്ടില്‍ കയറ്റിയിരുന്നുള്ളുവെന്നും രാജശേഖര്‍ പറയുന്നു. അമിതമായ വൃത്തി വേണമെന്ന് ശാഠ്യം പിടിച്ച് പുട്ടമണി ഭര്‍ത്താവിനെ നിരന്തരം പീഢിപ്പിച്ചിരുന്നതായും ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും രാജശേഖര്‍ പറഞ്ഞു.

എന്റെ ജീവിതത്തില്‍ പുട്ടമണിയെ പോലൊരാളെ ഞാന്‍ കണ്ടിട്ടില്ല. കടുത്ത അന്ധവിശ്വാസമാണ് അവര്‍ പിന്തുടരുന്നത്. അവരുടെ വീട്ടിലേക്ക് കയറാന്‍ പോലും ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. വീട്ടിലേക്ക് കയറണമെങ്കില്‍ കുളിച്ചിരിക്കണമെന്ന നിര്‍ബന്ധം പുട്ടമണിക്കുണ്ടായിരുന്നുവെന്നും അയല്‍വാസിയായ പ്രഭു സ്വാമി പറയുന്നു. കുളിക്കാന്‍ ആവശ്യപ്പെട്ടതിനും നോട്ടുകള്‍ കഴുകിയതിന്റെ പേരിലും ചൊവ്വാഴ് രാവിലെ ഇരുവരും തമ്മില്‍ വഴക്കിടുന്നത് കണ്ടിരുന്നുവെന്നും പ്രഭു സ്വാമി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com