സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 പനിബാധ. ഇതേത്തുടര്‍ന്ന് സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ആലോചിക്കാന്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുമായി കൂടിക്കാഴ്ച നടത്തും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡാണ് കോടതിയില്‍ ജഡ്ജിമാര്‍ക്ക് പകർച്ചപ്പനി പടര്‍ന്നുപിടിച്ച കാര്യം അറിയിച്ചത്.
ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, മോഹനശാന്തന ഗൗഡര്‍, ഇന്ദിര ബാനര്‍ജി, സഞ്ജീവ് ഖന്ന, എസ് അബ്ദുള്‍ നസീര്‍, എ എസ് ബൊപ്പണ്ണ എന്നിവര്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ചിട്ടുള്ളത്.
പനിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയിലെ ജോലിക്കാര്‍ക്കും അഭിഭാഷകര്‍ക്കും വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു. ഇതേത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്ക് വിളിച്ചു.
ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള രണ്ടാം കോടതി മുറിയില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന മാസ്‌ക് ധരിച്ചാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. നേരത്തെ ബംഗലൂരുവിലും കശ്മീരിലും എച്ച്1എന്‍1 പനി പടരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് ജീവനക്കാര്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബംഗലൂരുവിലെ എസ്എപി ഇന്ത്യയുടെ ഓഫീസ് ക്ലീനിങ്ങിനായി അടച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ