മുംബൈ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടയാൾ 69 വയസുകാരിയിൽ നിന്ന് അരക്കോടി രൂപ തട്ടിയെടുത്തു. മുംബൈ വാസൈ വിരാർ സ്വദേശിയായ സ്ത്രീക്കാണ് 57 ലക്ഷം രൂപ നഷ്ടമായത്. ലിയോ ജേക്കബ് എന്ന് പരിചയപ്പെടുത്തിയയാളാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ഫെയ്സ്ബുക്കിലൂടെയാണ് ഇയാൾ സ്ത്രീയുമായി പരിചയപ്പെടുന്നത്. സ്കോട്ലൻഡിലാണ് താമസമെന്നും ഒരു അന്താരാഷ്ട്ര വിമാന കമ്പനിയിൽ പൈലറ്റാണെന്നുമാണ് പറഞ്ഞത്. പരിചയം സ്ഥാപിച്ചതോടെ മുംബൈയിൽ കുറച്ച് ഭൂമി വാങ്ങാനും വ്യവസായം ആരംഭിക്കാനും താത്പര്യമുണ്ടെന്ന് അറിയിച്ചു. സ്ഥലം വാങ്ങാൻ സഹായിക്കാമെന്ന് 69കാരി ഏറ്റു. സ്ത്രീയുടെ പേരിൽ സ്ഥലം വാങ്ങാനും ധാരണയായി. അതിനിടെ വ്യവസായശാലയെക്കുറിച്ച് ജോഷില എന്നു പരിചയപ്പെടുത്തിയ മറ്റൊരു വ്യക്തിയും സ്ത്രീയുമായി സംസാരിച്ചു.
സ്ഥലം വാങ്ങാനുള്ള പണം കൊറിയർ ആയി അയക്കാമെന്നാണ് ഇവർ പറഞ്ഞത്. ഇതിനിടെ സർക്കാരിന് നികുതി അടയ്ക്കേണ്ടതുണ്ടെന്നും അതിനായി പണം വേണമെന്നും ആവശ്യപ്പെട്ടു. ഇതിനു വേണ്ടിയാണ് 57 ലക്ഷം രൂപ ബാങ്ക് വഴി സ്ത്രീ ഇവർക്ക് അയച്ചു നൽകിയത്. പിന്നീട് ഇരുവരെയും ഫോണിലടക്കം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ