ബെംഗളൂരു: ഭർത്താവിന്റെ മൃതദേഹം സംസ്‌കരിക്കാനായി ഉന്തുവണ്ടിയിൽ തളളിക്കൊണ്ട് പോകുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ബുധനാഴ്ച മരിച്ച ചെരുപ്പുകുത്തിയായ സദാശിവ് ഹിരട്ടി(55)യുടെ മൃതദേഹമാണ് ഭാര്യ ഉന്തുവണ്ടിയിൽ ശ്മശാനത്തിലെത്തിച്ചത്. കോവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ബന്ധുക്കളും അയൽവാസികളുമടക്കം ആരും സഹായിക്കാനെത്തിയില്ല.
ബെൽഗാം ജില്ലയിലെ അഥാനിയിലാണ് സംഭവം. താനും രണ്ടു മക്കളും ചേർന്ന് ഉന്തുവണ്ടിയിൽ തളളിയാണ് മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ട് പോയതെന്നും സ്ത്രീ പറഞ്ഞു.
ഭാര്യയും മക്കളും സമീപഗ്രാമത്തിലെ ബന്ധുവീട്ടിൽപ്പോയ സമയത്താണ് സദാശിവ് മരിച്ചത്. ഇവർ പിറ്റേദിവസം തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തു പ്രവേശിച്ചപ്പോൾ സദാശിവ് കസേരയിൽ മരിച്ചിരിക്കുന്നതാണ് കണ്ടത്. ഇതോടെ കോവിഡാണ് മരണകാരണമെന്നു സംശയിച്ച് അയൽവാസികളും ബന്ധുക്കളും സ്വന്തം വീടുകളിലേക്കു മടങ്ങി.
സദാശിവിന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. കോവിഡ് പരിശോധനയിൽ നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ