കിഷൻഗഞ്ച്: ഇന്ത്യക്കെതിരെ പ്രകോപനവുമായി വീണ്ടും നേപ്പാൾ. ഇന്ത്യ- നേപ്പാൾ അതിർത്തിയിൽ നേപ്പാളി പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യക്കാരന് പരിക്ക്. ബിഹാറിൽ കിഷൻഗഞ്ചിൽ മൂന്ന് ഇന്ത്യാക്കാർക്ക് നേരേയാണ് നേപ്പാൾ പൊലീസ് വെടിയുതിർത്തത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാലികളെ തിരഞ്ഞ് പോയ ആൾക്കാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ടുകൾ.
വെടിവെപ്പിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇയാളുടെ നില ഗുരുതരമാണെന്നും കിഷൻഗഞ്ച് എസ്പി ആഷിഷ് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നേപ്പാൾ പൊലീസിനോട് സംസാരിച്ചുവെന്നും കാര്യങ്ങൾ ഇപ്പോൾ സമാധാനപരമാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിതേന്ദ്ര കുമാർ സിങ്, അങ്കിത് കുമാർ സിങ്, ഗുൽഷൻ കുമാർ സിങ് എന്നിവർ കാലികളെ തിരഞ്ഞാണ് നേപ്പാൾ അതിർത്തിയിലേക്ക് പോയതെന്ന് പ്രദേശവാസികൾ പറയുന്നു. നേപ്പാൾ അതിർത്തിയിൽ വിന്യസിച്ചിരുന്ന പൊലീസ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിൽ ജിതേന്ദ്ര കുമാർ സിങ്ങിനാണ് വെടിയേറ്റതെന്നും പ്രദേശവാസികൾ പറയുന്നു. നേരത്തെ ജൂണിൽ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യാക്കാരൻ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ