ആശുപത്രി വിട്ടവര്‍ 9 ലക്ഷം കടന്നു, രോഗമുക്തി- മരണ അനുപാതം 96.55%: 3.45%; സര്‍ക്കാര്‍ കണക്ക് 

രാജ്യത്ത് കോവിഡ് ബാധിതര്‍  ഉയരുമ്പോഴും ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍  ഉയരുമ്പോഴും ആനുപാതികമായി രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നത് പ്രതീക്ഷ നല്‍കുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 64 ശതമാനത്തിലേക്ക് അടുക്കുകയാണ്. കോവിഡ് രോഗമുക്തി നിരക്ക് 63.92 ശതമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ ഇത് 63.91 ശതമാനമായിരുന്നു. രോഗമുക്തി നിരക്കില്‍ ഇന്ന് നേരിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,991 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ കോവിഡ് മുക്തര്‍ ഒന്‍പത് ലക്ഷം കടന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 9,17,567 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്.

നിലവില്‍ രാജ്യത്ത് 4,85,114 പേരാണ് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിയുന്നവരും രോഗമുക്തി നേടിയവരും തമ്മിലുളള അന്തരം 4,32,453 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 

24 മണിക്കൂറിനിടെ 708 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 32,771 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി- മരണനിരക്ക് ആനുപാതം 96.55%: 3.45% ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് കോവിഡ് സ്ഥിരീകരിച്ച നൂറുപേരില്‍ 97 പേര്‍ രോഗമുക്തി നേടുമ്പോള്‍ 3.45 ശതമാനം മാത്രമാണ് മരണനിരക്കെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com