മാളുകളിൽ തിയേറ്ററും കുട്ടികൾക്കുള്ള കളി സ്ഥലങ്ങളും തുറക്കരുത്; ഹോട്ടലുകളിൽ പകുതി സീറ്റുകൾ മാത്രം; മാർഗ നിർദ്ദേശങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ജൂൺ എട്ട് മുതൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മാളുകൾ എന്നിവ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 50 ശതമാനത്തിലധികം സീറ്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കരുതെന്നാണ് പ്രധാന നിർദേശം. മാളുകളിൽ തിയേറ്ററുകളും കുട്ടികളുടെ വിനോദ കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കരുത്.
സന്ദർശകർ ആരോഗ്യ സ്ഥിതിയും യാത്രാ വിവരങ്ങളും സാക്ഷ്യപ്പെടുത്തണം. ലഗേജുകൾ മുറിയിലെത്തിക്കും മുൻപ് അണുവിമുക്തമാക്കണം. എസി 24-30 സെൽഷ്യസിനിടയിലെ പ്രവർപ്പിക്കാനാകു.
അൺലോക്ക് 1ന്റെ ഭാഗമായി ജൂൺ എട്ട് മുതൽ ആരാധനാലയങ്ങളും ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ മാർഗരേഖ പുറത്തിറക്കിയത്.
പ്രധാന നിർദേശങ്ങൾ
* സാമൂഹിക അകലം കർശനമായി പാലിക്കണം. ആറടി അകലം പാലിക്കണം.
*50 ശതമാനത്തിൽ അധികം സീറ്റുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കരുത്.
*കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്.
*പ്രവേശന കവാടത്തിൽ താപ പരിശോധന നിർബ്ബന്ധം.
*ജീവനക്കാർ മുഴുവൻ സമയവും മാസ്‌കുകൾ ധരിക്കണം.
*ഹോട്ടലിൽ ജോലി ചെയ്യുന്ന വയസ്സായവർ, ഗർഭിണികൾ, എന്നിവർ ഭക്ഷണം കഴിക്കാൻ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുത്.
*ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ഉണ്ടാകണം.
*ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാർഡ് ആയിരിക്കണം.
*പേപ്പർ നാപ്കിൻ ആകണം ഉപയോഗിക്കേണ്ടത്.
*എലവേറ്ററുകളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
*ആളുകൾ കൂടുന്ന ചടങ്ങുകൾ അനുവദിക്കരുത്.
*ആളുകൾ സ്ഥിരമായി തൊടുന്ന സ്ഥലങ്ങളിൽ സോഡിയം ഹൈപ്പോകോറേറ്റ് ലായനി ഉപയോഗിച്ച് കഴുകണം.
*ആൾക്കാർ ഭക്ഷണം കഴിച്ച് പോയ ശേഷം ആ ടേബിൾ അണുവിമുക്തമാക്കണം. അതിന് ശേഷമേ അടുത്ത ആൾക്ക് അവിടെ ഇരിക്കാൻ അനുവദിക്കാവൂ.
*കുട്ടികൾക്ക് കളിക്കാൻ ഉള്ള സ്ഥലം ഉണ്ടെങ്കിൽ ആ പ്രദേശം അടയ്ക്കണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ