കൊല്‍ക്കത്ത: അതിർത്തിയിലെ ചൈനീസ് സേനയുടെ പ്രകോപനത്തിൽ പ്രതിഷേധവുമായി പശ്ചിമബംഗാൾ. പ്രതിഷേധസൂചകമായി ബംഗാളിലെ സിലിഗുഡിയിലെ 50 വർഷം പഴക്കമുള്ള പ്രശസ്തമായ ഹോങ്കോങ് മാര്‍ക്കറ്റിന്റെ പേര് മാറ്റാന്‍ വ്യാപാരികളുടെ തീരുമാനം. ഇവിടങ്ങളിലെ കടകളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് പൂര്‍ണമായും നിര്‍ത്താനും കട ഉടമകള്‍ തീരുമാനിച്ചു.
ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും വീട്ടുപകരണങ്ങളും വരെയുള്ള ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ചന്തയാണ് സിലിഗുഡിയിലെ ഹോങ്കോങ് മാര്‍ക്കറ്റ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രാദേശിക ഉത്പന്നങ്ങള്‍ ആയിരിക്കും ഇനി വില്‍ക്കുകയെന്നു മാര്‍ക്കറ്റ് കമ്മിറ്റി പ്രസിഡന്റ് തപന്‍ സാഹ പറഞ്ഞു.
ഹോങ്കോങ് മാര്‍ക്കറ്റിന്റെ പുതിയ പേര് ഉടന്‍ നിശ്ചയിക്കുമെന്ന് തപന്‍ സാഹ വ്യക്തമാക്കി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ ആഹ്വാനംചെയ്തു. പ്രതിഷേധക്കാര്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ കോലം കത്തിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ