ന്യൂഡല്‍ഹി: ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോര്‍ട്ട്. ഇന്ത്യയുടേയും ചൈനയുടേയും സൈനിക കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള അന്തരീക്ഷമൊരുങ്ങിയതായി സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൈനിക തല ചർച്ച തുടരും.
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.
ഇതു രണ്ടാം തവണയാണ് പ്രശ്ന പരിഹാരം ലക്ഷ്യമിട്ട് കമാന്‍ഡര്‍ റാങ്കിലുള്ളവര്‍ ചര്‍ച്ച നടത്തുന്നത്. ജൂണ്‍ ആറിനായിരുന്നു ആദ്യ ചര്‍ച്ച.
മെയ് അഞ്ചിന് പാംഗോഗ് തടാകത്തിലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചെത്തുകയും ക്യാംപുകൾ സ്ഥാപിക്കുകയും ചെയ്തതോടെയാണ് ഇവരെ പ്രതിരോധിക്കാനായി ഇന്ത്യൻ സൈന്യവും അതിർത്തിയിൽ തമ്പടിച്ചത്. നേരത്തെ ജൂൺ ആറിന് നടന്ന കമാൻഡിംഗ് ഓഫീസർമാരുടെ ചർച്ചയിൽ തർക്കമേഖലയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരുവിഭാഗങ്ങളും ധാരണയായിരുന്നുവെങ്കിലും ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുരാജ്യങ്ങളും സൈനികവിന്ന്യാസം കടുപ്പിക്കുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ