ലഖ്‌നൗ: 12ാം ക്ലാസ് പരീക്ഷയില്‍ കൃത്രിമത്വം കാണിച്ച സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനും വിദ്യാർത്ഥികളും പിടിയില്‍. ലഖ്‌നൗവിലെ സ്വകാര്യ സ്‌കൂള്‍ ജീവനക്കാരനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 11 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൃത്രിമത്വം നടന്നതായി സംശയം തോന്നിയതിനെ തുടർന്ന് സ്‌കൂള്‍ ജീവനക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിക്കാന്‍ ഉപയോഗിച്ച സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ കണ്ടെടുത്തു. ചോദ്യപേപ്പര്‍ ഉപയോഗിച്ച് എഴുതിയ ഉത്തരക്കടലാസുകള്‍ ബോര്‍ഡ് പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം ചേര്‍ത്തു കൊടുക്കാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു.
ചോദ്യപേപ്പറിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ സ്റ്റാമ്പ് പേപ്പറിലേക്ക് പകര്‍ത്തുന്നതിനിടെയാണ് പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. സ്‌കൂള്‍ ജീവനക്കാരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ പിടികൂടി. ജീവനക്കാരന്റെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ സ്വകാര്യ സ്‌കൂളിലും പൊലീസ് സംഘമെത്തി. കൂടുതല്‍ കുട്ടികള്‍ക്ക് ഇത്തരത്തില്‍ സ്റ്റാമ്പ് ചെയ്ത ഉത്തരക്കടലാസുകള്‍ കൈമാറിയതായി പൊലീസ് കണ്ടെത്തി.
പരീക്ഷാത്തട്ടിപ്പില്‍ കൂടുതല്‍ സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. 56 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഉത്തര്‍ പ്രദേശില്‍ പത്ത്, 12 ക്ലാസുകളിലായി ബോര്‍ഡ് പരീക്ഷ എഴുതുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ