ഹൈദരാബാദ്: 19 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അമ്മയ്‌ക്കെതിരേ പൊലീസ് കേസ്. ഹൈദരാബാദ് സ്വദേശിയായ അനിതയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 17 വയസുള്ള ഇവരുടെ ഇളയ മകളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
സഹോദരിയുടെ മരണത്തിന് കാരണം അമ്മയാണെന്ന് 17കാരി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. അമ്മയും ചേച്ചിയുടെ ഭർത്താവും തമ്മിലുള്ള രഹസ്യ ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണവും പരാതിയിലുന്നയിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ 19കാരിയെ മാർച്ച് 12ാം തീയതി രാത്രിയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയാണ് മരണത്തിന് ഉത്തരവാദിയെന്നും അവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഇതിനു പിന്നാലെയാണ് മരിച്ച യുവതിയുടെ സഹോദരി അമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
പെൺകുട്ടികളുടെ അമ്മയായ അനിത ഭർത്താവുമായി നേരത്തെ വേർപിരിഞ്ഞിരുന്നു. ഇതിനിടെ നവീൻ കുമാർ എന്നയാളുമായി അനിത അടുപ്പത്തിലായി. ഇയാൾ അനിതയുടെ വീട്ടിൽ വരുന്നതും പതിവായിരുന്നു. അടുത്തിടെയാണ് 19 വയസുള്ള മൂത്ത മകളെ അനിത നവീൻകുമാറിന് വിവാഹം ചെയ്തു കൊടുത്തത്. എന്നാൽ മകളുടെ ഭർത്താവായ ശേഷവും അനിത നവീൻകുമാറുമായുള്ള രഹസ്യ ബന്ധം തുടർന്നു.
വിവാഹ ശേഷവും ഭർത്താവും അമ്മയും തമ്മിലുള്ള ബന്ധം തുടരുന്നത് മനസിലാക്കിയ യുവതി വീട്ടിൽ നിന്ന് മാറിതാമസിക്കണമെന്ന് നവീൻകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകളും ഭർത്താവും വീട്ടിൽ നിന്ന് താമസം മാറിയാൽ താൻ ജീവനൊടുക്കുമെന്നായിരുന്നു അനിതയുടെ ഭീഷണി. അമ്മയുമായുള്ള രഹസ്യ ബന്ധം തുടരുന്നതിനെ ചൊല്ലി ഭർത്താവുമായി യുവതി വഴക്കിടുന്നതും പതിവായിരുന്നു. ഇതിനു പിന്നാലെയാണ് മാർച്ച് 12ന് യുവതി കിടപ്പു മുറിയിൽ തൂങ്ങി മരിച്ചത്.
സംഭവത്തിൽ വെള്ളിയാഴ്ചയാണ് പരാതി ലഭിച്ചതെന്നും കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണെന്നും രണ്ട് പേരെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ