നിര്‍ഭയ കേസ് : ഡമ്മി പരീക്ഷണം നടത്തി, വധശിക്ഷ മറ്റന്നാള്‍; മുകേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് തീഹാര്‍ ജയിലില്‍ എത്തിയിരുന്നു
നിര്‍ഭയ കേസ് : ഡമ്മി പരീക്ഷണം നടത്തി, വധശിക്ഷ മറ്റന്നാള്‍; മുകേഷിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഡമ്മി പരീക്ഷണം നടത്തി. ഇന്ന് രാവിലെയായിരുന്നു ഡമ്മി പരീക്ഷണം നടത്തിയത്. നാളെ വീണ്ടും ഡമ്മി പരീക്ഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. അതിനിടെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും

ശിക്ഷ നടപ്പാക്കുന്നതിനായി ആരാച്ചാര്‍ പവന്‍കുമാര്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് തീഹാര്‍ ജയിലില്‍ എത്തിയിരുന്നു. വൈകീട്ട് ജയിലിലെത്തിയ ആരാച്ചാര്‍ തൂക്കുമരം, ലിവര്‍, കയര്‍ തുടങ്ങിയ സംവിധാനങ്ങളെല്ലാം പരിശോധിച്ചു. ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍, ജയില്‍ സൂപ്രണ്ട് തുടങ്ങിയവര്‍ ആരാച്ചാര്‍ക്കൊപ്പമുണ്ടായിരുന്നു. ഇന്നര രാവിലെ ജയില്‍ നമ്പര്‍ ത്രീയില്‍ വെച്ചു നടത്തിയ ഡമ്മി പരീക്ഷണം ജയില്‍ ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. 

വധശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഇന്നലെ ഡല്‍ഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. വധശിക്ഷക്കെതിരെ മുകേഷ് സിങിന്റെ രക്ഷിതാക്കള്‍ നല്‍കിയ അപേക്ഷ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്നലെ തള്ളിയിരുന്നു. 

ശിക്ഷ നടപ്പാക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ നിയമപരമായ അവസാന സാധ്യതകളും തേടുകയാണ് നാലുപേരും. ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അക്ഷയ്ഠാക്കൂറും പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലെ തീരുമാനം ഇന്നോ നാളയോ ഉണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com