ഷിംല: ലോക്ക്ഡൗണ്‍ ലംഘിച്ച് ലോറിയില്‍ ഒളിച്ചു കടക്കാന്‍ ശ്രമിച്ച റഷ്യന്‍ യുവതിയും കാമുകനായ ഹിമാചല്‍ പ്രദേശ് സ്വദേശിയും പിടിയി ൽ. ലോറിയിൽ ഷിംലയിലേക്ക് ഒളിച്ചു കടക്കാനായിരുന്നു ശ്രമം. എന്നാൽ ഷോഗിയില്‍ വച്ച് പൊലീസ് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
കര്‍ഫ്യൂ പാസ് അടക്കം യാതൊരു രേഖകളുമില്ലാതെ അനധികൃതമായിട്ടായിരുന്നു ഇവരുടെ യാത്ര. ഷിംലയിലേക്ക് കടക്കാന്‍ ഇവരെ സഹായിച്ച ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തില്‍ പകര്‍ച്ച വ്യാധി നിയമം അടക്കം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പിടിയിലായ യുവാവ് ഹിമാചലിലെ നിര്‍മാന്‍ഡ സ്വദേശിയാണ്. മുപ്പതുവയസിലേറെ പ്രായമുള്ള റഷ്യന്‍ യുവതിക്കൊപ്പം നോയിഡയില്‍ നിന്നാണ് ഇയാള്‍ ലോറിയില്‍ ഒളിച്ചിരുന്ന് യാത്ര തിരിച്ചത്. നാട്ടിലെത്തി പരമ്പരാഗത രീതിയില്‍ റഷ്യന്‍ യുവതിയെ വിവാഹം കഴിക്കാനായിരുന്നു മുപ്പത് വയസില്‍ താഴെ പ്രായമുള്ള യുവാവിന്റെ തീരുമാനം.
എന്നാല്‍ ഷോഗിയിലെ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് സംഘമാണ് ഇവരെ ലോറിയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തിയത്. പിടിയിലായ വിദേശ വനിതയെ ദാല്ലിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും ബാക്കി മൂന്ന് പേരെ ഷോഗിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റിയതായി പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ