ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുമായി സംസ്ഥാനത്തേക്ക് ട്രെയിന്‍ എത്താന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. ട്രെയിനുകള്‍ക്ക് അനുമതി നല്‍കാത്തത് പശ്ചിമ ബംഗാളിലെ കുടിയേറ്റ തൊഴിലാളികളോടുള്ള അനീതിയാണെന്നും തീരുമാനം അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നും അമിത് ഷാ കത്തില്‍ വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ല. റെയില്‍വേ നടത്തിക്കൊണ്ടിരിക്കുന്ന 'ശ്രമിക്' ട്രെയിന്‍ സംസ്ഥാനത്ത് എത്താന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. രണ്ടര ലക്ഷത്തോളം കുടിയേറ്റക്കാരെ ലോക്ക്ഡൗണിനിടയില്‍ നാടുകളിലേക്കെത്താന്‍ കേന്ദ്രം സഹായിച്ചിട്ടുണ്ട്. നിസഹകരണം കുടിയേറ്റക്കാര്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട കണക്കുകളെ ചൊല്ലിയും നടപടികള്‍ സംബന്ധിച്ചും കേന്ദ്രവും പശ്ചിമ ബംഗാള്‍ സര്‍ക്കാരും ഏറ്റുമുട്ടൽ തുടരുകയാണ്. അതിനിടെയാണ് അമിത് ഷാ മമതാ ബാനര്‍ജിക്ക് കത്തയച്ചിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികളെ എത്തിക്കുന്നതിനായുള്ള ട്രെയിന്‍ അനുവദിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും കുടുങ്ങി കിടക്കുന്ന പശ്ചിമ ബംഗാളിലെ തൊാഴിലാളികള്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ട്രെയിന്‍ ഏര്‍പ്പാടാക്കാന്‍ സാധിച്ചിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ