ന്യൂഡല്‍ഹി: കോവിഡ് 19 ബാധയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇനി മുതൽ രോഗം തീവ്രമായിരുന്നവരേയും പ്രതിരോധ ശേഷി കുറഞ്ഞവരേയും മാത്രം ആശുപത്രി വിടുന്നതിന് മുമ്പ് സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയാല്‍ മതി എന്നാണ് പുതിയ തീരുമാനം.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം രോഗികളെ മൂന്നായാണ് തരം തിരിക്കുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍, രോഗ തീവ്രത കുറഞ്ഞവര്‍, രോഗം മൂര്‍ച്ഛിച്ചവര്‍ എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യ നില അനുസരിച്ച് വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
ആദ്യ വിഭാഗത്തില്‍ പെട്ടവരെ താപനില പരിശോധനയ്ക്കും പള്‍സ് നിരീക്ഷണത്തിനും വിധേയരാക്കും. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവും ഇവര്‍ക്ക് പനിയൊന്നും ഉണ്ടായില്ലെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിന്റെ പത്താം ദിനം ഇവരെ ഡിസ്ചാര്‍ജ് ചെയ്യും. അതിനു മുമ്പായി വീണ്ടും പരിശോധന നടത്തേണ്ടതിന്റെ ആവശ്യമില്ല. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ രോഗിയോട് ഏഴ് ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശിക്കും.
ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം അവര്‍ക്ക് പനിയോ, ചുമയോ, ശ്വാസ തസമോ അനുഭവപ്പെട്ടാല്‍ കോവിഡ് കെയര്‍ സെന്ററുമായോ, സംസ്ഥാന ഹെല്‍പ് ലൈന്‍ നമ്പറുമായോ, 1075 എന്ന നമ്പറിലോ ബന്ധപ്പെടാം. 14ാം ദിവസം ടെലി കോണ്‍ഫറന്‍സ് മുഖാന്തരം രോഗിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നവരെ ശരീര താപനിലയും ഓക്‌സിജന്‍ സാച്ചുറേഷന്‍ നിരീക്ഷണത്തിനും വിധേയമാക്കും. മൂന്ന് ദിവസത്തിനുള്ളില്‍ പനി ചികിത്സിച്ചു മാറ്റുകയും അടുത്ത നാല് ദിവസത്തേക്ക് രോഗി 95% ത്തില്‍ കൂടുതല്‍ ഓക്‌സിജന്‍ പിന്തുണയില്ലാതെ സാച്ചുറേഷന്‍ നിലനിര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍, രോഗിയെ 10 ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യും.
ഇവര്‍ക്കും ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുമ്പ് വീണ്ടും പരിശോധനയുടെ ആവശ്യമില്ല. ഇവരുടെ ആരോഗ്യം സൂക്ഷ്മമായി നിരീക്ഷിച്ച് ഏഴ് ദിവസത്തേക്ക് വീട്ടുനിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്യും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ