ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ബിഹാറിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റത്തൊഴിലാളി കാറിടിച്ച് മരിച്ചു. ഇരുപത്താറുകാരനായ സഗീർ അൻസാരിയാണ് മരിച്ചത്. ബിഹാറിലെ ചമ്പാരൻ ജില്ലയിലേക്ക് പോകുകയായിരുന്ന ഇയാൾ സൈക്കിളിലാണ് യാത്രചെയ്തിരുന്നത്.
ഡൽഹിയിൽ നിന്ന് 1000 കിലോമീറ്റർ അകലെയാണ് ചമ്പാരൻ. ലോക്ക്ഡൗണിനെ തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെയാണ് അൻസാരിയും സുഹൃത്തുക്കളും നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. മെയ് അഞ്ചിനാണ് ഇവർ യാത്രതിരിച്ചത്. ലഖ്‌നൗ വരെയെത്താൻ അഞ്ച് ദിവസമെടുത്തു.
ശനിയാഴ്ച രാവിലെ ഭക്ഷണം കഴിക്കാനായി റോഡിലെ ഡിവൈഡറിൽ ഇരിക്കുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ടെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച ശേഷം അൻസാരിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർഡ്രൈവർ പണം നൽകാമെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് അത് നിരസിച്ചെന്ന് അൻസാരിയുടെ സുഹൃത്തുക്കൾ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. അൻസാരിയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ