ആഭ്യന്തര വിമാന സർവീസുകൾ 18 മുതൽ ?, 80 കഴിഞ്ഞവരെ അനുവദിക്കില്ല, കർശന നിയന്ത്രണം ; തീരുമാനം വരുന്നതിന് മുമ്പേ ബുക്കിങ് ആരംഭിച്ച് കമ്പനികൾ

ലോക്ഡൗൺ കഴിഞ്ഞ് 18 മുതൽ സർവീസ് ആരംഭിക്കുന്നതാണ് ഉചിതമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ നിലപാട്
ആഭ്യന്തര വിമാന സർവീസുകൾ 18 മുതൽ ?, 80 കഴിഞ്ഞവരെ അനുവദിക്കില്ല, കർശന നിയന്ത്രണം ; തീരുമാനം വരുന്നതിന് മുമ്പേ ബുക്കിങ് ആരംഭിച്ച് കമ്പനികൾ

ന്യൂഡൽഹി : രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ 18 മുതൽ പുനരാരംഭിച്ചേക്കും.  കോവിഡ് മുക്തമായ നഗരങ്ങളിലേക്ക് 15 മുതൽ സർവീസ് പുനരാരംഭിക്കണമെന്ന്  ചില വിമാനക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ലോക്ഡൗൺ കഴിഞ്ഞ് 18 മുതൽ സർവീസ് ആരംഭിക്കുന്നതാണ് ഉചിതമെന്നാണ് വ്യോമയാനമന്ത്രാലയത്തിന്റെ നിലപാട്.

ഇക്കാര്യത്തിൽ  വിമാനക്കമ്പനികൾ, വിമാനത്താവളങ്ങളുടെ നടത്തിപ്പു ചുമതലയുള്ള എയർപോർട്സ് അതോറിറ്റി, സുരക്ഷയൊരുക്കുന്ന സിഐഎസ്എഫ് എന്നിവയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം ചർച്ച തുടരുകയാണ്. രാജ്യത്തെ വിമാനയാത്രക്കാരിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത വിമാനത്താവളങ്ങൾ ആദ്യഘട്ടത്തിൽ തുറക്കണമെന്നും മറ്റു ചെറുനഗരങ്ങളിലേക്കു മാത്രമുള്ള സർവീസ് സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നെന്നും കമ്പനികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ, ആദ്യം 80 വയസ്സിനു മേലുള്ളവർക്കു യാത്രാനുമതി നൽകേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം സൂചിപ്പിച്ചു. രോഗലക്ഷണമുള്ളവരെയും യാത്ര ചെയ്യാൻ അനുവദിക്കില്ല. യാത്രക്കാരുട മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്കാണ് മന്ത്രാലയം തുടക്കമിട്ടത്. രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ, യാത്രക്കാർ 3 മണിക്കൂർ മുൻപു വിമാനത്താവളത്തിലെത്തേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും.

വിമാനസർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വരും മുൻപേ എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തിൽനിന്നു ഡൽഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. വരുംദിവസങ്ങളിൽ 25 – 30 % സർവീസുകൾ ആരംഭിക്കുന്നതിനു തയാറാകാൻ പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർദേശം നൽകി.

വ്യോമയാനമന്ത്രാലയം പരി​ഗണിക്കുന്ന നിബന്ധനകൾ ഇവയാണ്

യാത്രക്കാർക്കു മാസ്ക് നിർബന്ധം. വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുൻപ് യാത്രക്കാരെ തെർമൽ സ്കാനർ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇവർക്കു മറ്റൊരു തീയതിയിൽ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം.

യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടില്ല. യാത്രയ്ക്കിടെ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റുന്നതിനായി അവസാന 3 വരിയിലെ സീറ്റുകൾ ഒഴിച്ചിടും.

വിമാനത്തിനുള്ളിൽ കാബിൻ ലഗേജ് അനുവദിക്കില്ല. 20 കിലോയിൽ താഴെയുള്ള ഒരു ബാഗ്, ചെക്ക് ഇൻ ബാഗേജ് ആയി അനുവദിക്കും.

യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം കൂടുതൽ മെറ്റൽ ഡിറ്റക്ടറുകൾ വിമാനത്താവളത്തിൽ സ്ഥാപിക്കും.

യാത്രക്കാരുടെ ബോർഡിങ് പാസ് സ്റ്റാംപ് ചെയ്യുന്നത് ഒഴിവാക്കും.

വിമാനത്തിൽ ഭക്ഷണ വിതരണമില്ല; വെള്ളം മാത്രമാകും ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com