അഹമ്മദാബാദ്: കോവിഡ് 19 രോഗിയായ 67കാരന്റെ മൃതദേഹം ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി.. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മെയ് പത്തിനാണ് 67 വയസുള്ള വയോധികനെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ കോവിഡ് സ്ഥീരികരിച്ചുവെന്ന് മരണപ്പെട്ടയാളുടെ മകൻ പറഞ്ഞു. മെയ് 15ന് അച്ഛൻറെ മൃതദേഹം ബസ് സ്റ്റാൻഡിൽ നിന്ന് ലഭിച്ചതായി പൊലീസ് വിളിച്ചു പറയുകയായിരുന്നുവെന്നും മകൻ കൂട്ടിച്ചേർത്തു.
ലക്ഷണങ്ങൾ കാണിക്കാത്ത കോവിഡ് ആയിരുന്നു മരണപ്പെട്ടയാളെ ബാധിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ ഐസൊലേഷനിൽ കഴിയാമെന്ന് എഴുതി നൽകിയതോടെ ഇയാൾക്കായി അധികൃതർ ബസ് ഒരുക്കി നൽകി.
രോഗി വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. പുതിയ പ്രോട്ടോക്കോൾ പ്രകാരമാണ് അദ്ദേഹത്തെ വീട്ടിൽ ഐസൊലേഷനിലാക്കാൻ ധാരണയായത്. മെയ് 14ന് ഡിസ്ചാർജ് ചെയ്യുകയായിരുന്നുവെന്ന് അഹമ്മദാബാദ് സിവിൽ ആശുപത്രിയിലെ സ്പെഷ്യൽ ഓഫീസർ എംഎം പ്രഭാകർ പറഞ്ഞു. ആശുപത്രി ഒരുക്കി നൽകിയ വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ടുപോയത്.
വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതിനാലാകാം അടുത്തുള്ള ബസ് സ്റ്റാൻഡിൽ ഇറക്കിയത്. രോഗിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തെക്കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും പ്രഭാകർ പറഞ്ഞു. ബസ് സ്റ്റാൻഡിൽ എന്തിനാണ് രോഗിയെ ഇറക്കി വിട്ടതെന്നും കുടുംബത്തെ ഡിസ്ചാർജിൻറെ വിവരം അറിയിച്ചോയെന്ന കാര്യം അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ