ബംഗളൂരു: വിവാഹത്തിന് വേണ്ടി മത പരിവർത്തനം നടത്തുന്നത് നിരോധിക്കുന്ന നിയമം നടപ്പാക്കാനൊരുങ്ങി കർണാടക. നിയമം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് കർണാടക ടൂറിസം മന്ത്രിയും ബിജെപി ജനറൽ സെക്രട്ടറിയുമായ സിടി രവി പറഞ്ഞു. സംസ്ഥാനത്തെ സ്ത്രീകളുടെ അഭിമാനത്തിന് പോറലേൽപ്പിച്ചാൽ മിണ്ടാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം നിയമ വിരുദ്ധമാണെന്നുളള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നതിന് തൊട്ടുപിന്നാലെയാണ് കർണാടകയിൽ നിയമം നടപ്പാക്കുമെന്ന് മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. ലൗ ജിഹാദിനെതിരേ നിയമ വ്യവസ്ഥകൾ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, യുപി, ഹരിയാന സംസ്ഥാനങ്ങൾ നേരത്തേ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാടുമായി കർണാടകയും രംഗത്തെത്തിയത്.
'അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം നടത്തുന്നത് കർണാടക നിയമം വഴി നിരോധിക്കും. നമ്മുടെ സഹോദരിമാരുടെ അഭിമാനം ഇല്ലാതാക്കുമ്പോൾ നമുക്ക് നിശബ്ദരായി ഇരിക്കാനാകില്ല.' മന്ത്രി ട്വീറ്റ് ചെയ്തു. മത പരിവർത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവൃത്തികളിൽ ഏർപ്പെട്ടാൽ കഠിന ശിക്ഷ അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവാഹത്തിന് വേണ്ടിയുളള മത പരിവർത്തനം സാധുവല്ലെന്ന് അലഹാബാദ് ഹൈക്കോടതി ഒക്ടോബർ 31-നാണ് വിധിച്ചത്. ഉത്തർപ്രദേശിലെ നവദമ്പതിമാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ