'നാട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ വയ്യ', ഗര്‍ഭിണിയായ 16കാരിയെ കഴുത്തുഞെരിച്ച് കൊന്നു, തല വെട്ടിമാറ്റി; അച്ഛനും സഹോദരനുമെതിരെ കേസ്, യുപിയില്‍ ദുരഭിമാന കൊല

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും മൂത്ത സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ വിട്ടുമാറും മുന്‍പ്, ഉത്തര്‍പ്രദേശില്‍ നിന്ന് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. 16കാരിയായ ദലിത് പെണ്‍കുട്ടി ദുരഭിമാന കൊലയ്ക്ക് ഇരയായതിന്റെ വാര്‍ത്തയാണ് പുറത്തുവന്നത്. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അച്ഛനും മൂത്ത സഹോദരനും ചേര്‍ന്ന് ക്രൂരമായി കൊന്നു. അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്ത സഹോദരന്‍ ഒളിവിലാണ്‌.

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയെ മര്‍ദ്ദിച്ചും കഴുത്തുഞെരിച്ചും കൊന്ന ശേഷം മൃതദേഹം വികൃതമാക്കിയതായി പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിന്ന് തല വേറിട്ട നിലയില്‍ പുഴയുടെ തീരത്ത് കുഴിച്ച് മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കകമാണ് പൊലീസ് കേസ് തെളിയിച്ചത്. 

സെപ്റ്റംബര്‍ 23 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. എന്നാല്‍ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. സംഭവത്തില്‍ അച്ഛന്‍ കുറ്റസമ്മതം നടത്തി. പ്രായപൂര്‍ത്തിയാവാത്ത മകള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നാട്ടുകാര്‍ കളിയാക്കാന്‍ തുങ്ങി. അച്ഛനും മൂത്ത സഹോദരനും എതിരെ കൊലപാതക കുറ്റം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് ഇതുവരെ തെളിയിക്കാന്‍ സാധിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി ഒരു ബന്ധുവിന്റെ കൂടെയാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടി തന്റെ ഗര്‍ഭത്തിന്റെ ഉത്തരവാദിയായ ആളെ കുറിച്ചുളള വിവരങ്ങള്‍ കൈമാറിയിരുന്നില്ല. ഇയാളെ കണ്ടെത്താനുളള ശ്രമങ്ങളും പൊലീസ് തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com