താനെ: റോഡരികിൽ നിന്ന് ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. പതിനേഴുകാരിയെ അച്ഛനും കാമുകനും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്കൂൾ അധ്യാപകനായിരുന്ന പിതാവിനേയും, മുൻ അയൽവാസിയായിരുന്ന കാമുകനേയും പൊലീസ് തിങ്കളാഴ്ച പുലർച്ചെയോടെ അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മൂന്നു ദിവസം മുൻപാണ് താനെ വസിന്ത് പട്ടണത്തിൽ റോഡരികിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞതെന്ന് അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ യോഗേഷ് ഗുരാവ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേതായിരുന്നു റോഡിൽ കണ്ടെത്തിയ ഗർഭസ്ഥ ശിശു. പിതാവും കാമുകനും നിരവധി തവണ ബലാത്സംഗം ചെയ്തെന്നു ചോദ്യംചെയ്യലിൽ പെൺകുട്ടി പൊലീസിനോടു പറഞ്ഞു.
പെൺകുട്ടിയും കുടുംബവും നേരത്തെ നവി മുംബൈയിലെ പൻവേലിലാണു താമസിച്ചിരുന്നത്. അവിടെ അയൽവാസിയായിരിക്കെ പരിചയപ്പെട്ടതാണു പ്രതിയായ യുവാവിനെയെന്നു പെൺകുട്ടി പറഞ്ഞു. ഇരുവരുടെയും ബന്ധത്തെ കുടുംബങ്ങൾ എതിർത്തിരുന്നു. പെൺകുട്ടിയുടെ കുടുംബം വസിന്തിലേക്കു താമസം മാറുകയും ചെയ്തു. എന്നാൽ കാമുകനും പെൺകുട്ടിയും പിന്നീടും കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ഐപിസി 376 (ബലാത്സംഗം), പോക്സോ വകുപ്പുകൾ ചുമത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഡിഎൻഎ പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ