മുംബൈ: സഹോദരങ്ങളായ നാല് കുഞ്ഞുങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ ജൽഗാവിൽ ഒക്ടോബർ 16നാണ് ഞെട്ടിക്കുന്ന സംഭവം കൊലപാതകം നടന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസിൽ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, കൊലപാതകം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ട് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. പെൺകുട്ടികൾക്ക് 13, ആറ് വയലും ആൺകുട്ടികൾക്ക് 11, എട്ട് വയസുമാണ് ഉണ്ടായിരുന്നത്.
ഒക്ടോബർ 15-ന് രാത്രിയോടെ കൊലപാതകം നടന്നതായാണ് പൊലീസിന്റെ നിഗമനം. കുട്ടികളെ വെട്ടിക്കൊല്ലാൻ ഉപയോഗിച്ച കോടാലിയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
സംഭവ ദിവസം കുട്ടികളുടെ മാതാപിതാക്കൾ മൂത്ത മകനെയും കൂട്ടി ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നു. കുട്ടികളെ ശ്രദ്ധിക്കാൻ മൂത്ത മകന്റെ സുഹൃത്തുക്കളെ ഏൽപ്പിച്ച ശേഷമാണ് ഇവർ വീട്ടിൽ നിന്ന് പോയത്. എന്നാൽ പിറ്റേദിവസം വീട്ടുടമ ഇവിടെ എത്തിയപ്പോൾ നാല് കുഞ്ഞുങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവമറിഞ്ഞ് കൊല്ലപ്പെട്ട കുട്ടികളുടെ സഹോദരൻ അതീവ ദുഃഖത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അവർ നാല് പേരും വളരെ ചെറുതായതിനാലാണ് സുഹൃത്തുക്കളോട് അവരെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടത്. പക്ഷേ, അവർ ഇത്തരം ക്രൂരമായി പ്രവൃത്തിയാണ് ചെയ്തതെന്നായിരുന്നു സഹോദരന്റെ പ്രതികരണം.
അതിനിടെ, ഇതുവരെ പ്രതികളെ പിടികൂടാത്തതിൽ പൊലീസിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു ഐജിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ജൽഗാവിലെത്തിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖും ഇതേകാര്യം തന്നെയാണ് ആവർത്തിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ