'ബിഹാറിനെ കൊളളയടിക്കാന്‍ വരുന്നവരെ സൂക്ഷിക്കുക, വീണ്ടും ജംഗിള്‍രാജ് ഭരണം കൊണ്ടുവരാന്‍ ശ്രമം'; വിശാല സഖ്യത്തിനെതിരെ മോദി 

ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, വിശാലസഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
'ബിഹാറിനെ കൊളളയടിക്കാന്‍ വരുന്നവരെ സൂക്ഷിക്കുക, വീണ്ടും ജംഗിള്‍രാജ് ഭരണം കൊണ്ടുവരാന്‍ ശ്രമം'; വിശാല സഖ്യത്തിനെതിരെ മോദി 

പാറ്റ്‌ന: ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ, വിശാലസഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറില്‍ വീണ്ടും 'ജംഗിള്‍ രാജ്' ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ സൂക്ഷിക്കാന്‍ മോദി ആവശ്യപ്പെട്ടു. യാതൊരുവിധ നിയമങ്ങളും ഇല്ലാത്ത സ്ഥിതിവിശേഷമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബിഹാറില്‍. അത് വീണ്ടും തിരിച്ചുകൊണ്ടുവരാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് വിശാലസഖ്യത്തെ സൂചിപ്പിച്ച് മോദി വിമര്‍ശിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ദര്‍ബംഗയില്‍ എന്‍ഡിഎ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.

'സംസ്ഥാനത്ത് വീണ്ടും ജംഗിള്‍രാജ് ഭരണം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരെ പരാജയപ്പെടുത്തുമെന്ന് ജനങ്ങള്‍ തീരുമാനിക്കണം.ബിഹാറിലെ കൊളളയടിച്ചവരാണ് അവര്‍. ഇവരുടെ നേതൃത്വത്തിലുളള സര്‍ക്കാരിന്റെ കീഴില്‍ കുറ്റകൃത്യങ്ങള്‍ യഥേഷ്ടമായിരുന്നു.'- മോദി വിമര്‍ശിച്ചു. 

''അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചുവരികയാണ്. ഒരുകാലത്ത് ഭരണത്തില്‍ ഇരുന്നവര്‍ എന്നാണ് ക്ഷേത്രം പണിയുന്നത് എന്ന് ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളെ പ്രകീര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി . ഇതാണ് മറ്റുളളവരില്‍ നിന്ന് ബിജെപിയെ വ്യത്യസ്തമാക്കുന്നത്'- മോദി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും  മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com