ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചെന്ന തരത്തില്‍ വ്യാപകമായി പ്രചരിക്കുന്ന സന്ദേശം തെറ്റാണെന്ന് സ്ഥിരീകരണം. സന്ദേശം വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യാജമാണെന്ന് കണ്ടെത്തിയത്.
ഭോപ്പാലില്‍ നിന്നും 150 കിമി അകലെയുള്ള ദേവാസ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സെപ്തംബര്‍ എട്ടാം തിയതി ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മൂന്ന് കോവിഡ് രോഗികള്‍ മരിച്ചെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. ഇതിനുപിന്നാലെ അധികൃതര്‍ ആശുപത്രിയിലെത്തി അന്വേഷണം നടത്തുകയായിരുന്നു. 156 രോഗികള്‍ ചികിത്സയിലുള്ള ആശുപത്രിയില്‍ 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുകൂടാതെ ആശുപത്രിയിലുണ്ടായ മരണങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടല്ലെന്നും അധികൃതര്‍ അറിയിച്ചു.
ഈ മാസം എട്ടിന് ആശുപത്രിയിലുണ്ടായ നാല് മരണവും കോവിഡ് മൂലമല്ലെന്നാണ് സ്ഥിരീകരണം. നാല് പേരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെന്നും മറ്റ് രോഗങ്ങള്‍ മൂലമാണ് മരണം സംഭവിച്ചതെന്നും അധികൃതര്‍ കണ്ടെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തയുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ