കുടുംബാംഗങ്ങളുടെ പ്രതിഷേധം അവഗണിച്ചു, യുപിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൃതദേഹം സംസ്കരിച്ചു
ലഖ്‌നൗ: യുപിയിലെ ഹഥ്‌രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു. ബുധനാഴ്ച പുലർച്ചെ 2.45 ഓടെ ആണ് യുവതിയുടെ മൃതദേഹം സംസ്‌കരിച്ചത്. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഹഥ്‌രാസിൽ എത്തിച്ച മൃതദേഹം ബന്ധുക്കളുടെ പ്രതിഷേധം വകവെക്കാതെയാണ് സംസ്കരിച്ചത്.
യുവതിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും യുപി പൊലീസ് സമ്മതിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
കനത്ത പോലീസ് വലയത്തിലാണ് യുവതിയുടെ മൃതദേഹം ഹഥ്‌രാസിൽ എത്തിച്ചത്. എന്നാൽ മൃതദേഹം ധൃതി പിടിച്ച് സംസ്‌കരിക്കില്ലെന്നും നീതി കിട്ടും വരെ കാത്തിരിക്കുമെന്നും ആയിരുന്നു കുടുംബാംഗങ്ങളുടെ നിലപാട്. ഹിന്ദു ആചാരക്രമം പാലിക്കുമെന്നും മൃതദേഹം രാത്രിയിൽ സംസ്‌കരിക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.
സെപ്തംബർ 14നാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാൻ വയലിൽ പോയപ്പോൾ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇരുകാലും പൂർണമായും തളർന്നു. കൈകളുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെട്ടു. അലിഗഢ് ജെ.എൻ. മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദർജങ്ങിലേക്കു മാറ്റിയത്. യുവതിയെ 'ഉത്തർ പ്രദേശിന്റെ നിർഭയ' എന്ന് വിശേഷിപ്പിച്ചു കൊണ്ട് സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലും പുറത്തും നടക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ