ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കാനുള്ള ആഹ്വാനത്തെ പരിഹസിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്. ഈ മാസം അഞ്ചിന് രാത്രി ഒൻപതു മണിക്ക് ഒൻപതു മിനിറ്റ് നേരം വൈദ്യുത വിളക്കുകള്‍ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈല്‍ ഫ്‌ളാഷ് ലൈറ്റുകളോ പ്രകാശിപ്പിച്ച് രാജ്യം നേരിടുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടങ്ങളോട് പിന്തുണ പ്രഖ്യാപിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രി ദീപം തെളിയിക്കാന്‍ പറഞ്ഞതിന്റെ പേരില്‍ വീടു കത്തിക്കില്ലെന്ന് പ്രത്യാശിക്കാമെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരിഹാസം.
'ജനങ്ങളോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ റോഡില്‍ ഒത്തു ചേര്‍ന്ന് ഡ്രം കൊട്ടി. ദീപം തെളിയിക്കാന്‍ പറഞ്ഞതിന് അവര്‍ സ്വന്തം വീട് കത്തിക്കാതിരിക്കട്ടെ എന്നു മാത്രമാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നത്. സാർ ഞങ്ങള്‍ ദീപം തെളിയിക്കാം, പക്ഷേ നിലവിലെ സാഹചര്യങ്ങളെ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്നുകൂടി ദയവായി ഞങ്ങളോട് പറയണം'- സഞ്ജയ് ട്വീറ്റ് ചെയ്തു.
ജനതാ കര്‍ഫ്യൂവിനോട് അനുബന്ധിച്ച് വൈകീട്ട് അഞ്ച് മണിക്ക് ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ബാല്‍ക്കണിയില്‍ വന്നു നിന്ന് ജനങ്ങള്‍ കൈയടിക്കണമെന്നും മണി മുഴക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ കര്‍ഫ്യൂ ആണെന്ന കാര്യം അവഗണിച്ച് നിരവധി പോര്‍ റോഡുകളില്‍ അണിനിരന്ന് കൈയടിക്കുന്ന കാഴ്ചയായിരുന്നു വിവിധയിടങ്ങളിൽ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ