മുംബൈ: ലോക്ക്ഡൗണിനെ തുടർന്ന് വ്യവസായ മേഖല വലിയ പ്രതിസന്ധി നേരിട്ടതോടെ രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ആസ്തിയില്‍ വലിയ കുറവ്. ഓഹരി വിപണിയിലെ ഇടിവാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് തിരിച്ചടിയായത്.
രണ്ടു മാസത്തിനിടെ ആസ്തിയിൽ ഒരു ദിവസം 28 ശതമാനം, അഥവാ 300 മില്യൺ ഡോളർ കുറഞ്ഞ് മാർച്ച് 31 വരെ 48 ബില്യൺ ഡോളറിലെത്തി. ഹുറൂണ്‍ ഗ്ലോബല്‍ സമ്പന്ന പട്ടികയിലെ ആഗോള റാങ്കിങില്‍ എട്ടാം സഥാനത്തു നിന്ന് പതിനേഴാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെടുകയും ചെയ്തു. നേരത്തെ ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ മുകേഷ് അംബാനിയുടെ വരുമാനത്തിൽ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്.
ഗൗതം അദാനിയാണ് ആസ്തിയില്‍ വന്‍ കുറവു വന്ന മറ്റൊരു ഇന്ത്യന്‍ വ്യവസായി. ആറ് ബില്യണ്‍ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ നിന്ന് നഷ്ടമായത്. ഇത് മൊത്തം ആസ്തിയുടെ 37 ശതമാനത്തോളം വരും. എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാറിന് അഞ്ച് ബില്യണ്‍ യുഎസ് ഡോളര്‍ (26%) നഷ്ടമുണ്ടായി. ബാങ്കര്‍ ഉദയ് കൊട്ടകിനാകട്ടെ നാല് ബില്യണ്‍ യുഎസ് ഡോളറും (28ശതമാനം) കുറവുണ്ടായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തില്‍ രാജ്യത്തെ ഓഹരി വിപണി രണ്ട് മാസം കൊണ്ട് 25 ശതമാനത്തിലേറെയാണ് ഇടിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ