ചെന്നൈ: കോവിഡ് 19 ബാധിച്ചു മരിച്ച ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാൻ നാട്ടുകാർ അനുവദിച്ചില്ല. കല്ലുകളും വടികളുമായി നാട്ടുകാർ ശ്മശാനത്തിന് സമീപം തടിച്ചുകൂടി. ചെന്നൈയിലെ വേലങ്കാട് ശ്മശാനത്തില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. പിന്നീട് പൊലീസ് സംരക്ഷണത്തില്‍ ഇതേ ശ്മശാനത്തില്‍ തന്നെ മൃതദേഹം സംസ്‌കരിച്ചു.
നഗരത്തിലെ പ്രമുഖ ന്യൂറോ സര്‍ജനും സ്വകാര്യ ആശുപത്രി ചെയര്‍മാനുമായ 55കാരൻ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. തുടര്‍ന്ന് അര്‍ധ രാത്രിയോടെ മൃതദേഹം വേലങ്കാട് ശ്മശാനത്തിലേക്ക് ആംബുലന്‍സില്‍ എത്തിച്ചു. മൃതദേഹം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണു മാറ്റി തുടങ്ങിയതോടെ ആളുകളെത്തി കല്ലെറിഞ്ഞു.
തനിക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കും കല്ലേറില്‍ പരിക്കേറ്റതായി മരിച്ച ന്യൂറോസര്‍ജന്‍ നടത്തിയിരുന്ന ആശുപത്രിയിലെ ജീവനക്കാരനായ ആനന്ദ് പറഞ്ഞു. കല്ലേറില്‍ ആംബുലന്‍സിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് മൃതദേഹവുമായി ആംബുലന്‍സ് ശ്മശാനത്തില്‍ നിന്ന് മടങ്ങിപ്പോയി. പിന്നീട് ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തി, കനത്ത പൊലീസ് സുരക്ഷയില്‍ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
ഡോക്ടറുടെ മൃതദേഹം ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനത്തിലാണ് എത്തിച്ചതെന്നും എന്നാല്‍ അവിടെയും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാഴ്ച മുമ്പ് അമ്പത്തൂരിലും സമാനമായ സംഭവമുണ്ടായിരുന്നു. 56കാരനായ ഡോക്ടറുടെ മൃതദേഹം സംസ്‌കരിക്കാനെത്തിച്ചപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ