ന്യൂഡല്‍ഹി: കോവിഡ് 19നെതിരായ പോരാട്ടത്തിൽ ലോക നേതാക്കളിൽ മുന്നിൽ നിൽക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ സര്‍വേ ഗവേഷണ സ്ഥാപനം നടത്തിയ സർവേയിൽ 10 ലോക നേതാക്കളില്‍ ഏററവും ഉയര്‍ന്ന റേറ്റിങ് കരസ്ഥമാക്കിയാണ് മോദി മുന്നിലെത്തിയത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് യുഎസിലെ സര്‍വേ ഉദ്ധരിച്ച് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.
യുഎസ് ആസ്ഥാനമായുള്ള സര്‍വേ ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സള്‍ട്ട് ജനുവരി ഒന്നിനും ഏപ്രില്‍ 14നും ഇടയില്‍ നടത്തിയ സര്‍വേയിലാണ് ലോകത്തെ പത്ത് നേതാക്കളില്‍ നരേന്ദ്ര മോദി മുന്നിലെത്തിയത്. സര്‍വേയുടെ രണ്ടു ഗ്രാഫുകളും കേന്ദ്ര മന്ത്രി പങ്കുവെച്ചിട്ടുണ്ട്. ഗ്രാഫുകള്‍ പ്രകാരം നരേന്ദ്ര മോദിയുടെ ലഭിച്ച റേറ്റിങ് 68 പോയിന്റാണ്. തൊട്ടുപിന്നില്‍ മെക്‌സിക്കോയുടെ ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരാണ്.
'കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടം പ്രധാനമന്ത്രി മുന്നില്‍ നിന്ന് നയിക്കുന്നു. റേറ്റിങിൽ സ്ഥിരമായ ഉയര്‍ന്ന അംഗീകാരമാണ് പ്രധാനമന്ത്രിക്ക്. മഹാമാരിയെ അഭിമുഖീകരിക്കുന്ന അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിന് അതിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്'- ഗ്രാഫ്ര് പങ്കിട്ട് നിര്‍മല സീതാരാമന്‍ ട്വിറ്ററിൽ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ