ചെന്നൈ: കോവിഡ് 19ന്റെ വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ചെന്നൈയിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ 1100 കിലോമീറ്റർ താണ്ടി സ്വദേശത്തെത്തി. കടൽ മാർഗം യാത്ര ചെയ്താണ് ഇവർ ചെന്നൈയിൽ നിന്ന് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലേക്ക് എത്തിയത്.
ചെന്നൈയിൽ നിന്ന് വാടകയ്ക്ക് എടുത്ത ബോട്ടിലായിരുന്നു യാത്ര. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 തൊഴിലാളികള്‍ ഉള്‍പ്പെടെ 39 പേര്‍ ബോട്ടിലുണ്ടായിരുന്നു. ഏപ്രില്‍ 24ന് യാത്ര ആരംഭിച്ച ഇവരെ തീരത്തെത്തിയ ഉടനെതന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു.
ബോട്ടിലുണ്ടായിരുന്നവരെയെല്ലാം പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കി. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ദാങ്കുരു തീരത്തിറങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു.
കഴിഞ്ഞയാഴ്ച 27 മത്സ്യത്തൊഴിലാളികള്‍ ആന്ധ്രാപ്രദേശിന് സമീപം ഇച്ഛാപൂര്‍ണ തീരത്തെത്തിയിരുന്നു. ശനിയാഴ്ച 38 തൊഴിലാളികള്‍ പതി സോനേപൂര്‍ തീരത്തും എത്തി. എല്ലാവര്‍ക്കും ക്വാറന്റൈൻ ഏർപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ