'പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലൂ', പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപകാരികള്‍; ബംഗളൂരു സംഘര്‍ഷത്തില്‍ പൊലീസ് എഫ്‌ഐആര്‍

വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍
'പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലൂ', പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപകാരികള്‍; ബംഗളൂരു സംഘര്‍ഷത്തില്‍ പൊലീസ് എഫ്‌ഐആര്‍

ബംഗളൂരു : വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍. 300 ഓളം പേര്‍ അടങ്ങുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് അഞ്ചുപേരാണ്. ഡിജെ ഹള്ളി, കെജി ഹളളി പൊലീസ് സ്റ്റേഷനുകള്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് നീങ്ങിയ സംഘം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതായും എഫ്‌ഐആറിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരു നഗരത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയുമാണ് ഉണ്ടായത്. സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷ ഉള്‍പ്പെടെ 110 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലാപത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായുളള മന്ത്രി സി ടി രവിയുടെ ആരോപണത്തെ ശരിവെയ്ക്കുന്നതാണ് പൊലീസ് എഫ്‌ഐആര്‍. പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആവശ്യപ്പെട്ട് കൊണ്ടുളള പ്രകോപനപരമായ മുദ്രാവാക്യം സംഘം വിളിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലാനാണ് ആവശ്യപ്പെട്ടത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് വന്ന 300ഓളം പേരടങ്ങുന്ന സംഘത്തെ നയിച്ചത് അഞ്ചുപേരാണ്. സോഷ്യല്‍മീഡിയയില്‍ വിദ്വേഷ കാര്‍ട്ടൂണ്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് അക്രമം അഴിച്ചുവിടാന്‍ ലക്ഷ്യമിട്ട് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയത്. ആസൂത്രിതമായ ഗൂഡാലോചനയാണിതെന്നും എഫ്‌ഐആറില്‍ പറയുന്നു.

പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനകം ആയിരത്തോളം പേരാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. 300 ഓളം വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. എംഎല്‍എയുടെ വീടിന് വരെ ആക്രമണം ഉണ്ടാകുന്ന സ്ഥിതിയുണ്ടായി. 

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെയ്പിലാണ് മൂന്ന് മരണം സംഭവിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നടത്തിയ കല്ലേറില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. വീട്ടിന് മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. 

തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഡിജെ ഹള്ളി, കെജി ഹള്ളി പൊലീസിനു നേരെ തിരിഞ്ഞു. കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും, തുടര്‍ന്ന് വെടിവെക്കുകയുമായിരുന്നു. 

അക്രമികള്‍ 24 നാലുചക്രവാഹനങ്ങളും 200 ലേറെ ഇരുചക്രവാഹനങ്ങളും തീവെച്ചുനശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. പൊലീസ് സ്‌റ്റേഷനുകള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഒരു സംഘടിതമായ ആക്രമണമാണെന്നും എസ്ഡിപിഐയാണ് ഇതിന് പിന്നിലെന്നുമാണ് മന്ത്രി സി ടി രവി ആരോപിച്ചത്.

കലാപത്തിന് ഇടയാക്കിയ വിവാദ പോസ്റ്റ് ഇട്ട എംഎല്‍എയുടെ ബന്ധു പി നവീനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് നവീന്‍ പൊലീസിനോട് പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും, സമാധാനം പാലിക്കണമെന്നും കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com