കൊൽക്കത്ത: കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ പിപിഇ കിറ്റ് ധരിച്ച് ബൈക്കിൽ ആശുപത്രിയിലെത്തിച്ച് യുവ നേതാവ്. നേതാവിന്റെ പ്രവൃത്തിക്ക് ഇപ്പോൾ കൈയടികളുമായി സോഷ്യൽ മീഡിയ രംഗത്തെത്തി. ബംഗാളിലെ ജാർഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂൽ നേതാവിനെയാണ് സോഷ്യൽ മീഡിയ അഭിനന്ദിച്ചത്.
മറുനാടൻ തൊഴിലാളിയായ അമൽ ബാരിക്ക് (43) അടുത്തിടെയാണ് സ്വദേശമായ സിജുവ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. വന്നതിനു പിന്നാലെ അദ്ദേഹത്തിന് പനി പിടിച്ചു. ആശുപത്രിയിലെത്താൻ ആംബുലൻസൊന്നും ലഭ്യമായില്ല. ഇതേക്കുറിച്ചറിഞ്ഞ തൃണമൂൽ യുവജന വിഭാഗത്തിന്റെ ഗോപിബല്ലവ്‌പുരിലെ നേതാവ് സത്യകം പട്നായിക് പിപിഇ കിറ്റ് ധരിച്ച് കടമെടുത്ത ബൈക്കിൽ ബാരിക്കിന്റെ വീട്ടിലേക്ക് പോയി.
ബാരിക്കിന്റെ ഭാര്യയോടും രണ്ട് കുട്ടികളോടും സംസാരിച്ചതിന് ശേഷം അദ്ദേഹം മറ്റൊരാളുടെ ബൈക്കിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം വീട്ടിൽ തന്നെ തുടരാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന്, പട്നായിക് ബാരിക്കിനെ തിരികെ വീട്ടിലെത്തിച്ചു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗോപിബല്ലവ്‌പുർ ബ്ലോക്ക് ഒന്നിലെ തൃണമൂൽ യൂത്ത് വിഭാഗമായ യുവയുടെ നേതാവാണ് സത്യകം പട്നായിക്. തൃണമൂൽ യുവ മേധാവിയും പാർട്ടി എംപിയുമായ അഭിഷേക് ബാനർജി അടുത്തിടെ ആരംഭിച്ച യുവ വാരിയർ ക്ലബിന്റെയും ഭാഗമാണ് സത്യകം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ