23 കാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്തു, തലയ്ക്കടിച്ച് ബോധം കെടുത്തി ; ഓടുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു

റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ റെയില്‍വേ പൊലീസ് തീരുമാനിച്ചിട്ടുണ്ട്
ട്രെയിന്‍ / ഫയല്‍ ചിത്രം
ട്രെയിന്‍ / ഫയല്‍ ചിത്രം

മുംബൈ : യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തശേഷം ഓടുന്ന ട്രെയില്‍ നിന്നും വലിച്ചെറിഞ്ഞു. മഹാരാഷ്ട്രയിലെ നവി മുംബൈയിലാണ് നടുക്കുന്ന സംഭവം നടന്നത്. വാഷി റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കില്‍ ഗുരുതര പരിക്കുകളോടെയാണ് യുവതിയെ കണ്ടെത്തുന്നത്.

ടിറ്റ്വാല സ്വദേശിയായ 23 കാരിയാണ് അതിക്രൂര പീഡനത്തിന് ഇരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 6. 30 ഓടെയാണ് വാഷി ക്രീക്ക് പാലത്തിന് സമീപത്തു നിന്നും പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ബലാല്‍സംഗത്തിന് ശേഷം തലയില്‍ ഉരുമ്പു ദണ്ഡു പോലുള്ള ശക്തമായ ആയുധം കൊണ്ട് അടിച്ചു. 

തുടര്‍ന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. പുലര്‍ച്ചെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ ഭൗസാഹേബ് ഷിന്‍ഡെ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ യുവതിയെ കണ്ടെത്തിയ ഷിന്‍ഡെ, യുവതിയെ സ്റ്റേഷനിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. 

യുവതി ഓക്‌സിജന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് ബോധം വന്ന ശേഷം മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. അതോടൊപ്പം യുവതി എവിടെ നിന്നാണ് കയറിയത് എന്നതടക്കം കണ്ടെത്താനായി, താനെ, പനവേലി തുടങ്ങി വാഷി വരെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനും റെയില്‍വേ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. 

മുംബൈയിലെ പോവെയ് മേഖലയില്‍ വീട്ടുജോലി ചെയ്തു വന്നിരുന്നയാളാണ് യുവതിയെന്ന് പൊലീസ് കണ്ടെത്തി. ആഴ്ചയിലൊരിക്കലാണ് യുവതി വീട്ടില്‍ പോയിരുന്നത്. ഞായറാഴ്ച വീട്ടില്‍ നിന്നും മടങ്ങിയശേഷം ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാര്‍ അറിയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com