കര്‍ഷക സമരം : തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ

കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ / എഎന്‍ഐ ചിത്രം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : സമരരംഗത്തുള്ള കര്‍ഷകരുമായി തുറന്ന മനസ്സോടെയുള്ള ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താങ്ങുവില സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. താങ്ങുവില സമ്പ്രദായം നിലനില്‍ക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള ആശയക്കുഴപ്പമോ ആശങ്കകളോ ഉണ്ടെങ്കില്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ തയ്യാറാണ്. വിദഗ്ധരെ കൊണ്ടുവന്ന് ചര്‍ച്ചകള്‍ നടത്തണമെങ്കില്‍ അതിനും സര്‍ക്കാര്‍ തയ്യാറാണ്. നിലവിലെ സാഹചര്യത്തില്‍ അനാവശ്യ സമരങ്ങളിലേക്ക് പോയി രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സം നില്‍ക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് അമിത് ഷാ അഭ്യര്‍ത്ഥിച്ചു. 

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും കര്‍ഷകരുടെ നേട്ടം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഒരാള്‍ക്കും താങ്ങുവില സമ്പ്രദായം എടുത്തുകളയാനാകില്ലെന്നും, കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു. ഡല്‍ഹി മെഹ്‌റോളിയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. 

രാജ്യത്തെ കര്‍ഷകരുടെ നന്മ ആഗ്രഹിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി കിസ്സാന്‍ സമ്മാനനിധിയിലൂടെ രാജ്യത്തെ ഒമ്പതു കോടി കര്‍ഷകര്‍ക്ക് 18,000 കോടിയുടെ ഗഡു പ്രധാനമന്ത്രി കൈമാറിയതായും അമിത് ഷാ പറഞ്ഞു. 

കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഇല്ലാതാക്കിയെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. മിനിമം താങ്ങുവിലയും കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും കൂട്ടി. സമരരംഗത്തുള്ള കര്‍ഷകര്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണം. അവര്‍ നിയമത്തിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും, സമരം ഉടന്‍ അവസാനിക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com