കരാര്‍ തൊഴിലാളിയായെത്തി, എയര്‍ സ്റ്റേഷന്റെ രഹസ്യ ചിത്രങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറി ; രണ്ടുപേര്‍ അറസ്റ്റില്‍

ഹല്‍വാര എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ദേശ വിരുദ്ധ പ്രവര്‍ത്തനവും അനധികൃത ആയുധ കള്ളക്കടത്തും നടത്തി വന്നിരുന്ന രണ്ടുപേരാണ് ലുധിയാന പൊലീസിന്റെ വലയിലായത്. 

രാംപാല്‍ സിങ്, സാബിര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. ഹല്‍വാര എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെക്കാനിക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. ഇതിനിടെയാണ് ഐഎസ്‌ഐക്ക് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നത്.

രാംപാല്‍ സിങ് മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്റെ മകനാണ്. ഐഎസ്‌ഐ ഏജന്റ് അദ്‌നാന്‍ അഡിയുമായി ബന്ധപ്പെട്ടിരുന്ന രാംപാല്‍, എയര്‍ഫോഴ്‌സ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടുള്ള രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പിലൂടെ കൈമാറുകയായിരുന്നു. 

ഖാലിസ്ഥാനി ഭീകരന്‍ സുഖരന്‍ സിങിനെ ( സുഖ ബാബ) ഡിസംബര്‍ 25 ന് തുസെ ഗ്രാമത്തില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരെയും കുറിച്ച് വിവരം ലഭിച്ചത്. ഖാലിസ്ഥാനി പ്രവര്‍ത്തകനാണെന്നും ദീര്‍ഘകാലമായി ദേശവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സുഖരന്‍ സിങ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 

സുഖരന്‍ സിങും രാംപാലും ചേര്‍ന്ന് ഖാലിസ്ഥാന്‍ വാദം ഉദ്ദീപിപ്പിച്ച് പഞ്ചാബില്‍ ഭീകരവാദം ശക്തിപ്പെടുത്താനുള്ള സ്രമത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. രാംപാലില്‍ നിന്നും പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു. പിടിയിലായ രാംപാലിനെയും സാബിര്‍ അലിയെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തുവരികയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com